ADVERTISEMENT

ആലപ്പുഴ ∙ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ജില്ലയിൽ പലയിടത്തും അക്രമം. വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ കല്ലേറുണ്ടായി. അമ്പലപ്പുഴയിൽ 5 കെഎസ്ആർടിസി ബസുകൾക്കും ലോറിക്കും കാറിനും നേരെ കല്ലേറുണ്ടായി. ആലപ്പുഴയിൽ നിന്ന് ഹരിപ്പാട്ടേക്കു പോയ ഓർഡിനറി ബസിന് നേരെ നീർക്കുന്നത്തും കായംകുളത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചറിനും തിരുവല്ലയിൽ നിന്ന്  എറണാകുളത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചറിനും വളഞ്ഞവഴിയിലും കല്ലെറിഞ്ഞു. ആലപ്പുഴ – ഹരിപ്പാട് ഫാസ്റ്റ് പാസഞ്ചർ ബസിനു നേരെ പുറക്കാട്ടു  കല്ലെറിഞ്ഞു. ബസുകളുടെ ചില്ല് തകർന്നു. ഇന്നലെ രാവിലെയായിരുന്നു അക്രമങ്ങൾ.

കാക്കാഴം പാലത്തിന് സമീപം ഹർത്താ‍ൽ അനുകൂലികൾ എറിഞ്ഞു ചില്ല്  തകർത്ത ലോറി.
കാക്കാഴം പാലത്തിന് സമീപം ഹർത്താ‍ൽ അനുകൂലികൾ എറിഞ്ഞു ചില്ല് തകർത്ത ലോറി.

തിരുനെൽവേലിയിൽ  നിന്ന് കൊച്ചിയിലേക്ക് ശീതളപാനീയവുമായി പോയ ലോറിയിലേക്ക് എറിഞ്ഞ  കല്ലേറിൽ പരുക്കേറ്റ ഡ്രൈവർ ഇരിങ്ങാലക്കുട ആണ്ടിപ്പാടിയിൽ നവാസ്(46)  മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കാക്കാഴത്ത് കണ്ടെയ്നർ ലോറിക്കും കാറിനും കല്ലെറിഞ്ഞു. രണ്ടു വാഹനങ്ങളുടെയും ചില്ലുകൾ തകർന്നു. ബൈക്കിൽ എത്തിയവരാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.കായംകുളം മൂന്നാംകുറ്റിയിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു. ബൈക്കിൽ എത്തിയ രണ്ടുപേരാണ് എറിഞ്ഞത്. അടൂർ – കായംകുളം ഓർഡിനറി ബസിന് നേരെയായിരുന്നു ആക്രമണം. യാത്രക്കാരെ ഇറക്കാൻ നിർത്തിയപ്പോഴാണ് സംഭവം. ബസിന്റെ ചില്ല് തകർന്നു. യാത്രക്കാർക്കു പരുക്കില്ല.

ചാരുംമൂട്ടിൽ ഹർത്താലനുകൂലികളുടെ  കല്ലേറിൽ ചില്ലുകൾ തകർന്ന ടാങ്കർ ലോറികൾ  നൂറനാട് പൊലീസ് സ്റ്റേഷനിൽ.
ചാരുംമൂട്ടിൽ ഹർത്താലനുകൂലികളുടെ കല്ലേറിൽ ചില്ലുകൾ തകർന്ന ടാങ്കർ ലോറികൾ നൂറനാട് പൊലീസ് സ്റ്റേഷനിൽ.

കറ്റാനത്ത്  സൂപ്പർ മാർക്കറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ചില്ലിന്റെ ഒരു ഭാഗം തകർന്നു. ബൈക്കിൽ എത്തിയ രണ്ടുപേരാണ് ആക്രമിച്ചത്. മൂന്നാംകുറ്റിയിലും കറ്റാനത്തും ഹെൽമറ്റ് ധരിച്ചവരാണ് കല്ലെറിഞ്ഞത്. ബൈക്കുകളുടെ പിന്നിലിരുന്നയാൾ ഇറങ്ങി നിന്ന് കല്ലെറിയുകയും പിന്നീട് ബൈക്കിൽ   കടന്ന് കളയുകയുമായിരുന്നു. കറ്റാനത്തെ സംഭവത്തിൽ കുറത്തികാട് പൊലീസും മൂന്നാംകുറ്റിയിലെ ആക്രമണത്തിൽ വള്ളികുന്നം പൊലീസും കേസെടുത്തു. ബൈക്കുകളുടെ നമ്പർ വ്യാജമാണോ എന്നു സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെ സ്ഥാപനങ്ങൾ തുറക്കുമ്പോഴേ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയൂ എന്നും പൊലീസ് അറിയിച്ചു.

  ദേശീയപാതയിൽ  വളഞ്ഞവഴിക്കു സമീപം  ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർത്ത  കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്.
ദേശീയപാതയിൽ വളഞ്ഞവഴിക്കു സമീപം ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർത്ത കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്.

ദേശീയപാതയിൽ കലവൂർ വടക്ക് ഇന്നലെ രാവിലെ ടൂറിസ്റ്റ് ബസിന് നേരെ കല്ലേറുണ്ടായി. വിനോദ യാത്ര കഴിഞ്ഞ് മടങ്ങിയ മാവേലിക്കരയിലെ ടിടിസി വിദ്യാർഥികൾ സഞ്ചരിച്ച ബസിന് നേരെയാണ് ബൈക്കിലെത്തിയ രണ്ടുപേർ കല്ലെറിഞ്ഞത്. ബസിന്റെ വശങ്ങളിൽ കല്ല് പതിച്ചു. യാത്രക്കാർക്ക് പരുക്കില്ല.ആലപ്പുഴയിൽ ഹർത്താലിനോടനുബന്ധിച്ച് അക്രമം നടത്താൻ ശ്രമിക്കുന്നെന്ന വിവരത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ട് അനുഭാവികളായ രണ്ടുപേരെ സൗത്ത് പൊലീസ് കരുതൽ തടങ്കലിൽ വച്ചു.  

  മൂന്നാംകുറ്റി ജംക്‌ഷനിൽ കല്ലേറിൽ ചില്ലുകൾ തകർന്ന കെഎസ്ആർടിസി ബസ്.
മൂന്നാംകുറ്റി ജംക്‌ഷനിൽ കല്ലേറിൽ ചില്ലുകൾ തകർന്ന കെഎസ്ആർടിസി ബസ്.

രാവിലെ വലിയ ചുടുകാടിന് സമീപം കെവിഎം കോളജ് ബസ് തടയാൻ ശ്രമിച്ചവർ പൊലീസ് ജീപ്പ് വന്നതിനെ തുടർന്ന് ഓടി രക്ഷപെട്ടു.പലയിടത്തും ഹർത്താൽ അനുകൂലികൾ സ്ഥാപനങ്ങൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. ചില സ്ഥലങ്ങളിൽ കല്ലേറുണ്ടായതിനാൽ പൊലീസ് സംരക്ഷണത്തിലാണ് കെഎസ്ആർടിസി സർവീസുകൾ നടത്തിയത്. ബോട്ട് സർവീസുകളും ഭാഗികമായി നടന്നു. ടൂറിസം മേഖലയെ ഹർത്താൽ കാര്യമായി ബാധിച്ചില്ല. ഹൗസ്ബോട്ടുകൾ ഓടി. ട്രെയിനുകളെയും ഹർത്താൽ ബാധിച്ചില്ല.

കലക്ടറേറ്റിൽ 43% ജീവനക്കാർ ജോലിക്കെത്തി. തുറന്ന ചില ഓഫിസുകൾ സമരക്കാർ എത്തി അടപ്പിച്ചു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചെങ്കിലും ഹാജർ കുറവായിരുന്നു. ചിലയിടങ്ങളിൽ കടകൾ അടപ്പിക്കാനെത്തിയവരെ പൊലീസ് പിന്തിരിപ്പിച്ചു.ദേശീയപാതയിൽ കരുവാറ്റയിൽ വാഹനങ്ങൾ തടഞ്ഞ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസി റോഡിലെ പണികൾ നിർത്തിവച്ചിരുന്നു. വൈകിട്ട് പുനരാരംഭിച്ചു. ഹർത്താൽ കുട്ടനാടിനെ കാര്യമായി ബാധിച്ചില്ല.

ചേർത്തലയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോയ ബസിനു നേരെ തൃശൂർ നാട്ടികയിൽ ഉണ്ടായ കല്ലേറിൽ ഡ്രൈവർ ബാസ്റ്റിന് പരുക്കേറ്റിരുന്നു. ബസിന്റെ ചില്ല് തകർന്നു.

കല്ലേറ്: പഞ്ചായത്തംഗങ്ങൾഉൾപ്പെടെ 4 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

 ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ കല്ലെറിഞ്ഞു തകർത്ത സംഭവത്തിൽ രണ്ടു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 4 എസ്ഡിപിഐ പ്രവർത്തകരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കച്ചേരിമുക്കിൽ ബസിനു കല്ലെറിഞ്ഞ കേസിലാണ് അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം കാക്കാഴം പുതുവൽ നെജീബ് (33) കാക്കാഴം വെളിംപറമ്പിൽ ഫാറാഖ് (18), കാക്കാഴം പുതുവൽ അൻഷാദ് (30) എന്നിവർ അറസ്റ്റിലായത്.

പുറക്കാട് ജംക്‌ഷനിൽ ബസിന് കല്ലെറിഞ്ഞ കേസിലാണ് പുറക്കാട് ഗ്രാമപഞ്ചായത്ത് 17–ാം വാർഡ് അംഗം പുറക്കാട് പുത്തൻവീട്ടിൽ ഫാസിലിനെ(40) അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com