കീരി ആക്രമണം: 1600ൽ അധികം കോഴിക്കുഞ്ഞുങ്ങൾ ചത്തു
Mail This Article
കഞ്ഞിക്കുഴി ∙ കോഴി ഫാമിലെ 1,600ൽ അധികം കോഴിക്കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. പ്രദേശത്ത് കീരിയുടെ ശല്യം രൂക്ഷമായതിനാൽ കോഴിക്കുഞ്ഞുങ്ങളെ കീരികൾ കൊന്നതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാർഡ് വട്ടച്ചിറയിൽ സുനിലിന്റെ ഫാമിലാണ് 4 ദിവസത്തോളം പ്രായമായ 1,650 ഇറച്ചിക്കോഴിക്കുഞ്ഞുങ്ങൾ ചത്തത്. ഇന്നലെ രാവിലെ തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് കോഴിക്കുഞ്ഞുങ്ങൾ ചത്തുകിടക്കുന്നത് കണ്ടത്.
കോഴിക്കുഞ്ഞുങ്ങളുടെ തലയുടെ ഭാഗത്ത് ആഴത്തിലുള്ള മുറിവുകൾ കണ്ടതോടെയാണ് കീരിയാണെന്ന സംശയം തോന്നിയതെന്നു സുനിൽ പറഞ്ഞു. കഞ്ഞിക്കുഴി ഗവ. മൃഗാശുപത്രിയിൽ അറിയിച്ചതിനെ തുടർന്ന് വെറ്ററിനറി സർജൻ ഡോ. ലിറ്റി എം.ചെറിയാന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ചത്ത കോഴിക്കുഞ്ഞുങ്ങളെ പോസ്റ്റ്മോർട്ടം ചെയ്തതിൽ തലയുടെ ഭാഗത്തെ മുറിവുകളിലൂടെ രക്തം കുടിച്ചതായി കണ്ടെത്തി.
രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സുനിൽ പറഞ്ഞു. നഷ്ടപരിഹാരത്തിനായി മൃഗസംരക്ഷണ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ സ്ഥലം സന്ദർശിച്ചു. കർഷകന് നഷ്ടപരിഹാരം നൽകണമെന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റും കർഷകസംഘം ഏരിയ സെക്രട്ടറിയുമായ എം.സന്തോഷ്കുമാർ, മേഖലാ സെക്രട്ടറി എച്ച്. അഭിലാഷ് എന്നിവർ ആവശ്യപ്പെട്ടു.