മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടു; റോഡിലെ കുഴി മണിക്കൂറുകൾക്കുള്ളിൽ അടച്ചു
Mail This Article
തുറവൂർ ∙ മന്ത്രിയുടെ നിർദേശം പാഴായില്ല. ദേശീയപാതയോരത്ത് രൂപപ്പെട്ട ഗർത്തം 2 മണിക്കൂറിനുള്ളിൽ മെറ്റലിട്ട് സഞ്ചാര യോഗ്യമാക്കി. പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ നടപ്പാക്കുന്ന റണ്ണിങ് കോൺട്രാക്ട് പ്രവൃത്തികൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ടാണ് മന്ത്രി മുഹമ്മദ് റിയാസ് ചന്തിരൂർ സെന്റ് മേരീസ് പള്ളിയുടെ മുന്നിലൂടെ പോകുന്ന റോഡിന്റെ ഗുണനിലവാര പരിശോധനയ്ക്ക് ഉദ്യോഗസ്ഥ സംഘത്തിനൊപ്പം എത്തിയത്.
മന്ത്രി എത്തിയത് അറിഞ്ഞ് പ്രദേശവാസികൾ ഒത്തു കൂടുകയും പാതയോരത്തെ വെള്ളക്കെട്ട് മൂലം അപകടങ്ങൾ ഉണ്ടാകുന്നതായി പരാതി പറയുകയും ചെയ്തു. ഉടൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. രാത്രിയോടെ ബിറ്റുമിൻ മിശ്രിതം ഉപയോഗിച്ച് കുഴി നികത്തി. പഴയ ചന്തിരൂർ പാലത്തിൽ നിന്നു ദേശീയപാതയിലേക്ക് കയറുന്ന ഭാഗത്താണ് കുഴി രൂപപ്പെട്ടത്.
മത്സ്യ സംസ്കരണശാലകളിലേക്കും ചന്തിരൂർ മാർക്കറ്റിലേക്കും ചരക്ക് വാഹനങ്ങൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്.മഴ തുടങ്ങിയാൽ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. പെയ്ത്തുവെള്ളം ഒഴുകി പോകാൻ കഴിയാത്തതിനാൽ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഇരു പാതകളുമായി ചേരുന്ന ഭാഗത്ത് കുഴികൾ രൂപപ്പെടുന്നത് വർഷങ്ങളായി തുടരുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കണമെങ്കിൽ സമീപത്തുള്ള കാനയിലേക്ക് വെള്ളം ഒഴുക്കി വിടാനുള്ള സംവിധാനം ഒരുക്കണം.