എലിപ്പനി ബാധിച്ച് 2 മരണം: ആരോഗ്യ വകുപ്പ് റിപ്പോർട്ട് തേടി
Mail This Article
ആലപ്പുഴ ∙ എലിപ്പനി ബാധിച്ച് അടുത്തിടെ ജില്ലയിലുണ്ടായ 2 മരണങ്ങളിൽ വിശദമായ റിപ്പോർട്ട് തേടി ജില്ലാ ആരോഗ്യ വകുപ്പ്. കഴിഞ്ഞദിവസം മരിച്ച ചുനക്കര സ്വദേശിയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നു പരാതി ഉയർന്നിരുന്നു. എന്നാൽ, മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറാൻ നിർദേശം നൽകിയിട്ടും ആശുപത്രിയിലേക്ക് പോയത് മൂന്നു ദിവസത്തിനു ശേഷം രോഗം ഗുരുതരമായതിനു പിന്നാലെയാണെന്ന് അധികൃതർ പറയുന്നത്. സ്വയംചികിത്സ മൂലമാണു രണ്ടാമത്തെ മരണമെന്നാണു പ്രാഥമിക വിവരം.
രോഗലക്ഷണങ്ങൾ:
കടുത്തപനി, തലവേദന, ശരീരവേദന, കണ്ണിനു ചുവപ്പ്, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം.
മുൻകരുതല്‍:
രോഗനിർണയത്തിൽ വരുന്ന താമസം എലിപ്പനിയെ മാരകമാക്കും. ശരീരത്തിൽ മുറിവുളളവർ മലിനജല സമ്പർക്കം ഒഴിവാക്കാൻ കഴിവതും ശ്രമിക്കണം. ഒരാഴ്ച കഴിയുമ്പോൾ പനി മാറിയതായി തോന്നാം, എന്നാൽ പെട്ടെന്നു കൂടും. കൃത്യമായ രോഗനിർണയം എലിപ്പനി മൂലമുള്ള മരണത്തെ കുറയ്ക്കും. പനിയുണ്ടെങ്കിൽ സ്വയം ചികിത്സയ്ക്ക് പോകാതെ ഡോക്ടറെ കാണണം. ലാബ് ടെസ്റ്റുകൾ പറയുന്നുണ്ടെങ്കിൽ ചെയ്യണം. കൃത്യമായി രോഗവിവരങ്ങൾ നൽകുകയും വേണം.