ഹെൽമറ്റ് കൊണ്ടും കോൺക്രീറ്റ് കല്ലുകൊണ്ടും കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച യുവാവ് അറസ്റ്റിൽ
Mail This Article
ചേർത്തല ∙ ചേർത്തല കുറുപ്പംകുളങ്ങരയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ചേർത്തല സൗത്ത് പഞ്ചായത്ത് 8–ാം വാർഡ് കുറുപ്പംകുളങ്ങര വെളിയിൽ വീട്ടിൽ ഉണ്ണിക്കുട്ടനാണ് (28) അറസ്റ്റിലായത്. കട്ടപ്പന– അർത്തുങ്കൽ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ ഇടുക്കി കരിമ്പൻ ചീനിക്കൽ ഇബ്രാഹിമി(48)നാണ് ശനിയാഴ്ച മർദനമേറ്റത്. തലയ്ക്ക് സാരമായ പരുക്കേറ്റ ഇബ്രാഹിമിനെ ഇന്നലെ ഉച്ചയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇടുക്കിയിലെ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച രാത്രി 9.30ന് കുറുപ്പംകുളങ്ങര കവലയിൽ വച്ചാണ് ബൈക്കിനു പോകാൻ വഴി നൽകിയില്ലെന്ന് ആരോപിച്ച് പ്രതി ബസ് തടഞ്ഞുനിർത്തി ഇബ്രാഹിമിനെ ആക്രമിച്ചത്. ആദ്യം ഹെൽമറ്റ് കൊണ്ടും പിന്നീട് കോൺക്രീറ്റ് കല്ലുകൊണ്ടും ഇബ്രാഹിമിനെ ഇടിച്ചെന്നു പൊലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയെ അർത്തുങ്കൽ സിഐ പി.ജി.മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. എസ്ഐ ഡി.സജീവ് കുമാർ, എഎസ്ഐമാരായ പി.കെ.സുനിൽകുമാർ, കെ.പി.ഗിരീഷ്, പി.ആർ. പ്രവീഷ്, എ.അരുൺ കുമാർ, വി.എം. ശ്രീക്കുട്ടൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.