പിആർഎസ്: ബാങ്കുകൾക്ക് സർക്കാർ പണം നൽകിയില്ല; കർഷകർ വെട്ടിൽ
Mail This Article
എടത്വ ∙ കഴിഞ്ഞ പുഞ്ചക്കൃഷിയുടെ നെല്ലു സംഭരിച്ചപ്പോൾ കർഷകർക്ക് പിആർഎസ് (പാഡി റസീപ്റ്റ് ഷീറ്റ്) പദ്ധതിയിലൂടെ ലഭ്യമാക്കിയ പണം സർക്കാർ ബാങ്കിൽ തിരിച്ചടയ്ക്കാത്തത് കർഷകർക്കു കുരുക്കാകുന്നു. പാടശേഖരത്തുനിന്നു നെല്ല് സംഭരിക്കുന്ന അവസരത്തിൽ സപ്ലൈകോ ചുമതലപ്പെടുത്തിയ മില്ല് ഏജന്റുമാർ നൽകുന്ന പിആർഎസ് ബാങ്കുകളിൽ ഹാജരാക്കിയാണു കർഷകർ പണം കൈപ്പറ്റുന്നത്. കർഷകർക്കു നൽകുന്ന തുകയുടെ പലിശ ഉൾപ്പെടെ സർക്കാർ പിന്നീടു ബാങ്കുകൾക്കു നൽകുകയാണു പതിവ്. ഈ തിരിച്ചടവാണു മുടങ്ങിയിരിക്കുന്നത്.
കർഷകർക്ക് 7% പലിശനിരക്കിൽ സ്വർണപ്പണയത്തിന്മേൽ 3 ലക്ഷം രൂപ വരെ കൃഷിവായ്പയായി അനുവദിക്കാറുണ്ട്. മിക്ക കർഷകരും ഈ വായ്പയെടുത്താണു കൃഷി ചെയ്യുന്നത്. കഴിഞ്ഞ പുഞ്ച സീസണിൽ ഇത്തരത്തിൽ വായ്പയെടുത്തവർ, പണമടച്ച് പണയം തിരിച്ചെടുക്കാൻ എത്തിയപ്പോൾ 7% പലിശ പോരെന്നും 9.25% വരെ അടയ്ക്കണമെന്നും ബാങ്കുകാർ നിർദേശിച്ചു.
പിആർഎസ് പദ്ധതിയുടെ തുക സർക്കാർ അടയ്ക്കാത്തതിനാൽ, കൃഷിവായ്പയെന്ന പേരിൽ അതു കർഷകന്റെ അക്കൗണ്ടിൽ കുടിശികയാണെന്നും അതിനാൽ മറ്റൊരു കൃഷിവായ്പ അനുവദിക്കാനാകില്ലെന്നുമാണ് പറയുന്നത്. അതുകൊണ്ടാണ് സാധാരണ വായ്പയുടെ പലിശനിരക്ക് സ്വർണപ്പണയ വായ്പയ്ക്കും ആവശ്യപ്പെടുന്നത്. പണയം തിരിച്ചെടുക്കാൻ എത്തുന്ന കർഷകർ മാത്രമല്ല, കൃഷിക്കു പുതിയ പണയ വായ്പ എടുക്കാൻ എത്തുന്നവരും ഇതേ പ്രശ്നം നേരിടുന്നു. ആയിരക്കണക്കിനു പേരാണു ദുരിതത്തിലായത്.