അധ്യാപകരില്ല; പഠനം മുടങ്ങിയ വിദ്യാർഥികൾ കലക്ടറെ സമീപിച്ചു
Mail This Article
പുന്നപ്ര ∙ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വൈകിയതോടെ 11 അധ്യാപകരെ അധ്യാപക ബാങ്കിലേക്കു മാറ്റി; പഠനം മുടങ്ങിയതിനെതിരെ വിദ്യാർഥികൾ കലക്ടറെ സമീപിച്ചു. പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്ന് ഉറപ്പു നൽകിയ കലക്ടർ വി.ആർ. കൃഷ്ണ തേജ ഡിഡിഇയിൽനിന്ന് വിശദീകരണം തേടി. അറവുകാട് ദേവസ്വം വക അറവുകാട് എച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗത്തിലാണ് പ്രതിസന്ധി.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയതോടെ 11 അധ്യാപകരെ തസ്തിക നിർണയം നടത്തി വിദ്യാഭ്യാസ വകുപ്പ് അധ്യാപക ബാങ്കിലേക്ക് മാറ്റിയിരുന്നു. ഇതാണ് പഠന പ്രതിസന്ധിക്കു കാരണം. ഫിസിക്സ്, കണക്ക്, ഇംഗ്ലിഷ്, സോഷ്യൽ സയൻസ്, മലയാളം എന്നിവയിൽ വേണ്ടത്ര അധ്യാപകരില്ല. ഫിസിക്സ് – 2, കണക്ക് – 1, സോഷ്യൽ സയൻസ് – 2, ഇംഗ്ലിഷ് – 4, മലയാളം – 2 എന്നിങ്ങനെയാണ് മാറ്റിയ അധ്യാപകരുടെ എണ്ണം. രക്ഷാകർത്താക്കൾ പിടിഎയുടെ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരമില്ലാത്തതിനാൽ വിദ്യാർഥികൾ കലക്ടറുടെ സഹായം തേടുകയായിരുന്നു.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മേയ് 31നു മുൻപ് ക്ലാസ് മുറികളുടെ ഘടന രേഖപ്പെടുത്തിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തദ്ദേശ ഭരണ സ്ഥാപനത്തിൽനിന്നു നേടണമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടത്തിലുള്ളത്. ഇക്കാര്യത്തിൽ ഏപ്രിലിൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവും നൽകിയിരുന്നു. അറവുകാട് സ്കൂളിലെ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റി പകരം സംവിധാനമുണ്ടാക്കണമെന്ന നിർദേശം നടപ്പാക്കാഞ്ഞതിനാലാണ് സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാഞ്ഞതെന്ന് രക്ഷാകർത്താക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ 12ന് ആണ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് സ്കൂൾ മാനേജർ എസ്. പ്രഭുകുമാർ പറയുന്നു. വിദ്യാഭ്യാസ വകുപ്പും ഗ്രാമപഞ്ചായത്തും നിർദേശിച്ച പ്രകാരം ക്ലാസ്മുറികളുടെ ഘടന മാറ്റിയിട്ടുണ്ട്. അധ്യാപകരെ പുനർനിയമിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പ്രഭുകുമാർ പറഞ്ഞു. കുട്ടികളുടെ ക്ലാസ് നഷ്ടമാകാതിരിക്കാൻ മുഴുവൻ അധ്യാപകരെയും തിരികെ കൊണ്ടു വരണമെന്നും അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ മാനേജ്മെന്റ് ഇടപെടണമെന്നും പിടിഎ പ്രസിഡന്റ് ഷാജി ഗ്രാമദീപം ആവശ്യപ്പെട്ടു.