ഗോഡൗണിൽ തീപിടിത്തം; 2.25 കോടിയുടെ നഷ്ടം
Mail This Article
കലവൂർ ∙ മണ്ണഞ്ചേരി ആരാമം ജംക്ഷന് സമീപം വിവിധ കമ്പനികളുടെ മെത്തകളും പ്ലാസ്റ്റിക് കസേരകളും സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ രണ്ടേകാൽ കോടിയോളം രൂപയുടെ നാശനഷ്ടം. ദേശീയപാതയിൽ കലവൂർ കെഎസ്ഡിപിക്ക് കിഴക്ക് മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാർഡിൽ പ്രവർത്തിച്ചിരുന്ന കടവിൽ ട്രേഡിങ് കമ്പനി, ഒലീവ് മാർക്കറ്റിങ് എന്നീ സ്ഥാപനങ്ങളിലാണ് ഇന്നലെ ഉച്ചയോടെ തീപിടിത്തമുണ്ടായത്.
അലുമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള 10000 ചതുരശ്ര അടി വിസ്തീർണമുള്ള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ കോടിയോളം രൂപ വിലയുള്ള മെത്തകളും കസേരകളുമാണ് നശിച്ചത്. കെട്ടിടവും പൂർണമായും നശിച്ചു. ഓഫിസിൽ സൂക്ഷിച്ചിരുന്ന 70000 രൂപയും ചെക്ക് ഉൾപ്പെടെയുള്ള രേഖകളും കംപ്യൂട്ടർ ഉപകരണങ്ങളും കത്തിനശിച്ചു. ആലപ്പുഴ എംഒ വാർഡിൽ കടവിൽ കുര്യൻ ജയിംസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണിവ.
ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് തീ ഉയർന്നത്. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുവാൻ തുടങ്ങുമ്പോഴായിരുന്നു സംഭവം. ഗോഡൗണിന്റെ ഒരു മൂലയിൽ നിന്ന് തീ ഉയരുന്നതാണ് ആദ്യം കണ്ടതെന്ന് ജീവനക്കാർ പറഞ്ഞു. തുടർന്ന് അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. ആലപ്പുഴയിലും സമീപ യൂണിറ്റുകളിൽ നിന്നുമായി 8 വാഹനങ്ങളാണ് തീയണയ്ക്കാൻ എത്തിയത്. റവന്യു വകുപ്പിന്റെ ദുരന്തനിവാരണ വിഭാഗം, പൊലീസ്, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും എത്തി. അഗ്നിബാധയെ തുടർന്ന് പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും അധികൃതർ വിഛേദിച്ചിരുന്നു.
ഇരുസ്ഥാപനങ്ങളിലുമായി 1.25 കോടിയോളം രൂപയുടെ ഉൽപന്നങ്ങളാണ് കത്തിനശിച്ചത്. ഓഫിസിൽ പണമായി സൂക്ഷിച്ചിരുന്ന 70000 രൂപയും നശിച്ചു. കെട്ടിടത്തിനും മറ്റ് ഉപകരണങ്ങളുമുൾപ്പെടെ മൊത്തം 2.25 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. മൂന്ന് മണിക്കൂറോളം പ്രയത്നിച്ചാണ് അഗ്നിശമന സേന തീയണച്ചത്.