ADVERTISEMENT

എൻ.മുരളീധരൻപിള്ള,കരിപ്പുഴ ഏജന്റ് 

കരിപ്പുഴ ∙ ഒരു ഗ്രാമത്തിന്റെ പ്രൗഢിയുടെ നേർക്കാഴ്ചയായിരുന്നു കരിപ്പുഴ ചന്ത. തോട്ടിലൂടെ ചരക്കുകളുമായെത്തിയ കെട്ടുവള്ളങ്ങൾ, സാധനങ്ങൾ വാങ്ങാനും വിൽക്കാനും എത്തിയവരുടെ കാളവണ്ടികളുടെ നീണ്ട നിര, വർഷങ്ങൾക്കു മുൻപു കരിപ്പുഴ ജംക്‌ഷനു തെക്കുവശത്തായി ഇതൊരു സ്ഥിരം കാഴ്ചയായിരുന്നു. കരിപ്പുഴ ചന്ത തേടിയെത്തിയവരുടെ തിരക്കിന്റെ പ്രതാപകാലം ഇന്ന് ഓർമ മാത്രം. 

ചന്ത ജംക്‌ഷനു കിഴക്കു വശത്തു പഞ്ചായത്തു വക സ്ഥലത്തേക്കു മാറിയതോടെ പേരും പെരുമയും നഷ്ടമായി. കരിപ്പുഴ ചന്ത പഞ്ചായത്ത് വക സ്ഥലത്തേക്കു മാറ്റിയപ്പോൾ ചന്തയ്ക്കുള്ളിലായി 18 കടമുറികൾ നിർമിച്ചു. ഇതിൽ 10 എണ്ണം ചന്തയ്ക്കുള്ളിൽ രണ്ടാം ഘട്ടമായാണു നിർമിച്ചത്. ലേലം വിളിച്ചു കടമുറികൾ നൽകിയപ്പോൾ പലരും വലിയ പ്രതീക്ഷയോടെയാണു കടമുറികൾ വാടകയ്ക്ക് എടുത്തത്. എന്നാൽ പരാധീനതകളുടെ നടുവിലെ കടമുറികളിൽ  വ്യാപാരം എന്നതു സ്വപ്നമായി. 

ഓടിട്ട കെട്ടിടങ്ങളിൽ ചോർച്ചയാണ്. മഴ പെയ്താൽ വെള്ളം മുഴുവൻ കടമുറിക്കുള്ളിലാണ്. കഴുക്കോലും പട്ടികയും  മഴവെള്ളം വീണു ദ്രവിച്ചു. ചോർച്ച തടയാനായി ചിലർ പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയ്ക്കു മുകളിൽ വിരിച്ചിരിക്കുകയാണ്. തപാൽ ഓഫിസ്, മൃഗസംരക്ഷണ വകുപ്പിന്റെ ഉപകേന്ദ്രം എന്നിവ പ്രവർത്തിക്കുന്ന വളപ്പിൽ ശുചിമുറി പോലും ഇല്ലെന്ന് ആക്ഷേപം ഉണ്ട്. ചന്തയ്ക്കുള്ളിലെ ഓടിട്ട കെട്ടിടങ്ങളിൽ വൈദ്യുതിയില്ല. വൈദ്യുതി കണക്‌ഷൻ ഉടൻ ലഭ്യമാകുമെന്നു പറഞ്ഞതിനാൽ ചിലർ വയറിങ്ങും മറ്റും നടത്തിയെങ്കിലും ആ തുകയും പാഴായി. 

ചെട്ടികുളങ്ങര പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളമെത്തിക്കുന്ന 2 കുഴൽക്കിണറുകൾ കരിപ്പുഴ ചന്ത വളപ്പിലാണു സ്ഥിതി ചെയ്യുന്നത്. ആദ്യം ഉണ്ടായിരുന്ന കുഴൽക്കിണർ തകരാറിലായതിനാൽ പിന്നീടു സ്ഥാപിച്ച  കുഴൽക്കിണറാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പഴയ കുഴൽക്കിണർ ഉപയോഗശൂന്യമാണ്.ഇതിനു ചുറ്റുമായി മത്സ്യമെത്തിക്കുന്ന പ്ലാസ്റ്റിക് പെട്ടികൾ അടുക്കി വച്ചിരിക്കുകയാണ്. ചന്ത നവീകരണത്തിനായി 21 വർഷം മുൻപു ഫിഷറീസ് വകുപ്പ് 5 ലക്ഷം രൂപ അനുവദിച്ചെങ്കിലും ജലഅതോറിറ്റിയുടെ പമ്പ് ഹൗസിൽ നിന്നു വലിയ പൈപ്പ് ലൈനുകൾ ചന്തയ്ക്കുള്ളിലൂടെ കടന്നു പോകുന്നതിനാൽ നിർമാണ പ്രവർത്തനങ്ങൾ സാങ്കേതികമായി തടസ്സപ്പെട്ടാണു ഫണ്ട് പാഴായത്. 

 മത്സ്യവ്യാപാരം, ഇറച്ചിക്കച്ചവടം എന്നിവ ചന്തയ്ക്കുള്ളിൽ നടത്തുന്നതിനു പകരം റോഡരികിലാണു നടക്കുന്നത്. ചന്ത നവീകരിച്ചു കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സ്റ്റാളുകൾ ക്രമീകരിച്ചു വഴിയരികിലെ കച്ചവടം ചന്തയിലേക്കു മാറ്റാൻ നടപടി സ്വീകരിക്കണം. ചന്തയ്ക്കുള്ളിലെത്തി സാധനങ്ങൾ വാങ്ങുന്നതിനു  സൗകര്യമില്ല. അതിനാൽ ചന്തയിലെ കടമുറിയിൽ മത്സ്യം സൂക്ഷിച്ചു വാഹനങ്ങളിൽ വിവിധ സ്ഥലങ്ങളി‍ൽ കൊണ്ടുപോയി വിൽക്കുകയാണെന്നാണു മത്സ്യവ്യാപാരികൾ പറയുന്നത്. ചന്ത പരിസരം വൃത്തിയാക്കി ആധുനിക രീതിയിൽ ക്രമീകരിച്ചാൽ പഞ്ചായത്തിനു മികച്ച വരുമാനം ലഭിക്കുമെന്നും നാട്ടുകാർക്ക് അഭിപ്രായമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com