കായലിൽ മത്സ്യലഭ്യത കുറയുന്നു; മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ
Mail This Article
പൂച്ചാക്കൽ ∙ കായലിൽ മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ. 50000 രൂപവരെ വായ്പ എടുത്ത് മുതൽമുടക്കിയാണ് മത്സ്യത്തൊഴിലാളികൾ ഉൗന്നിവല ഉൾപ്പെടെ ഉപകരണങ്ങളുമായി കായലിൽ മത്സ്യബന്ധന തൊഴിൽ നടത്തിയിരിക്കുന്നത്. ഉൗന്നിക്കുറ്റിക്ക് നീളമുള്ള അടയ്ക്കാമരം പ്രാദേശികമായി ലഭിക്കാത്തതിനാൽ കാസർകോട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നു വലിയ ചെലവിൽ എത്തിച്ചാണ് കായലിൽ സ്ഥാപിച്ചിരിക്കുന്നത്.
എന്നാൽ വലകൾ അഴിച്ചു നോക്കുമ്പോൾ പലർക്കും ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. മുതൽമുടക്കിന്റെ പത്തിലൊന്നു പോലും ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.തണ്ണീർമുക്കം ബണ്ട് വൈകി തുറന്നു, ജലയാനങ്ങളിൽ നിന്നും അല്ലാതെയുമുള്ള മാലിന്യം തള്ളൽ, മണൽവാരൽ തുടങ്ങിയ കാരണങ്ങളെ തുടർന്നാണ് മത്സ്യലഭ്യത കുറയുന്നതാണ് ആരോപണം. കൂടാതെ പായൽ ശല്യവും രൂക്ഷമാണ്.
പായൽ മൂലവും മത്സ്യം കയറാത്തതും വല നിവർത്താനാകാത്തതുമായ സ്ഥിതിയുണ്ട്. തണ്ണീർമുക്കം ബണ്ട് തുറന്ന ശേഷം വല ഇടുന്നതാണ് പതിവ്. ഇക്കുറി മേയിലാണ് ബണ്ട് തുറന്നത്. നാലു മാസത്തോളമായി വറുതിയാണുള്ളത്. ചെമ്മീനും ചെറുമീനുകളുമാണ് കൂടുതലായും ലഭിക്കാറ്. ഇത് വിറ്റാണ് മത്സ്യത്തൊഴിലാളികൾ ഉപജീവനം നടത്തുന്നത്. കായലിൽ നിന്നു ലഭിക്കുന്ന കരിമീനുകൾ ഉൾപ്പെടെ മറ്റു മീനുകളും കിട്ടാക്കനി ആകുകയാണ്.