ജോലി തട്ടിപ്പ്: പ്രതികളെ സഹായിച്ചവരെക്കുറിച്ച് സൂചന
Mail This Article
മാവേലിക്കര ∙ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ജോലി തട്ടിപ്പിലെ പ്രതികളിൽ ചിലരെ സഹായിച്ചവരെപ്പറ്റിയും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. അറസ്റ്റിലായ സിനിയെ തിരുവനന്തപുരം കഴക്കൂട്ടത്ത് ഒളിവിൽ താമസിക്കാൻ സഹായിച്ചതു നേരത്തെ അറസ്റ്റിലായ ഒരു പ്രതിയുടെ ബന്ധുവാണെന്നു പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ചെട്ടികുളങ്ങര ഈരേഴ തെക്ക് അയ്യപ്പഭവനം അനന്തകൃഷ്ണനെ (അനന്തു–23) വിശദമായ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
അന്വേഷണ സംഘത്തിലെ കുറത്തികാട് എസ്ഐ സുനുമോനാണ് 3 ദിവസത്തേക്ക് അനന്തകൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങിയത്. അനന്തകൃഷ്ണന്റെ മാതാവാണ് അറസ്റ്റിലായ സിനി. അനന്തകൃഷ്ണനു ജോലിക്കായി പണം നൽകി കബളിപ്പിക്കപ്പെട്ട സിനിയും അനന്തകൃഷ്ണനും പിന്നീട് തട്ടിപ്പു സംഘത്തിന്റെ ഭാഗമായെന്നാണ് പൊലീസ് കണ്ടെത്തിയത്. 3.5 ലക്ഷം രൂപയാണ് സിനി പലപ്പോഴായി മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി.വിനീഷ് രാജിനു നൽകിയത്.
വിനീഷ് നൽകിയ വ്യാജ നിയമന ഉത്തരവ് യാഥാർഥ്യമാണെന്നു വിശ്വസിച്ച സിനി മറ്റു പലരെയും ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ചു. ഒട്ടേറെപ്പേരിൽ നിന്നു സിനി പണം വാങ്ങി വിനീഷിനു കൈമാറിയെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. പാരിതോഷികമായി പണവും വിലകൂടിയ സമ്മാനങ്ങളും സിനിയും മകനും കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു. അനന്തകൃഷ്ണൻ ഉപയോഗിക്കുന്ന വിലകൂടിയ മൊബൈൽ ഫോൺ വിനീഷ് സമ്മാനിച്ചതാണെന്നതിന് പൊലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്.