5 കേസുകൾ കൊല്ലം പൊലീസിനു കൈമാറി; പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു
Mail This Article
മാവേലിക്കര ∙ ദേവസ്വം ബോർഡിൽ ഉൾപ്പെടെ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ റജിസ്റ്റർ ചെയ്ത 5 കേസുകൾ കൊല്ലം പൊലീസിനു കൈമാറി. ഇവർ പണം കൈമാറിയ സ്ഥലം കൊല്ലം പൊലീസ് പരിധിയിലായതിനാലാണ് പ്രാഥമിക അന്വേഷണത്തിനു ശേഷം കേസുകൾ കൈമാറിയത്. കേസിൽ അറസ്റ്റിലായ കൊല്ലം ബിഎസ്എൻഎൽ സ്റ്റാഫ് ക്വാർട്ടേഴ്സ് ബി–10 ഫെബിൻ ചാൾസ് (23) വഴി പണം നൽകിയെന്ന 5 കേസുകളാണു കൈമാറിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ.ആർ.ജോസ് പറഞ്ഞു.
കേസിലെ പ്രധാന പ്രതി ചെട്ടികുളങ്ങര സ്വദേശി ദീപു ത്യാഗരാജൻ വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ നടപടി തുടങ്ങി. അറസ്റ്റിലായ ഫെബിൻ ചാൾസ് ഖത്തറിൽ തനിക്കൊപ്പം ദീപു ത്യാഗരാജൻ എന്നയാൾ ജോലി ചെയ്തിരുന്നെന്നും മൊഴി നൽകിയിട്ടുണ്ട്. ദീപുവാണു തനിക്ക് വിനീഷിനെ പരിചയപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്. തട്ടിപ്പിന്റെ പേരിൽ കൂടുതൽ പരാതികൾ പൊലീസിനു ലഭിക്കുന്നുണ്ട്.
ചേർത്തല സ്വദേശിയുടെ പരാതിയിൽ കേസെടുത്തു. ചെന്നൈയിൽ താമസിക്കുന്ന കൊല്ലം സ്വദേശിയുടെ പരാതിയും ലഭിച്ചിട്ടുണ്ട്. ഇതിലും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ദേവസ്വം ബോർഡിൽ ക്ലാർക്ക് ജോലി വാഗ്ദാനം ചെയ്ത് 10.5 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. മറ്റു പല ജില്ലകളിൽനിന്നും പരാതികൾ ലഭിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.