മെഡിക്കൽ കോളജിൽ സങ്കീർണ ശസ്ത്രക്രിയ; 7 വയസ്സുകാരി തിരികെ ജീവിതത്തിലേക്ക്
Mail This Article
അമ്പലപ്പുഴ ∙ ശസ്ത്രക്രിയയിലൂടെ 7 വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയത്തിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി. ഹൃദയഭിത്തിയുടെ ജനിതക തകരാറു മൂലം ശ്വാസകോശത്തിൽ ഗുരുതര അസുഖം ബാധിച്ച ഓച്ചിറ സ്വദേശിയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നത്. കുട്ടിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് രക്ഷിതാക്കൾ കുട്ടിയുമായി ആശുപത്രിയിലെത്തിയത്. പരിശോധനയിൽ ശ്വാസകോശത്തിൽ ഗുരുതര അണുബാധ കണ്ടെത്തി.
ഇത് ശ്വാസകോശത്തിലെ രക്തക്കുഴലുകളുടെ സമ്മർദത്തിനും കാരണമാകുന്നെന്നും ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് കാർഡിയോ തൊറാസിക് മേധാവി ഡോ. രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയാണ് രക്തക്കുഴലുകളുടെ തകരാറ് പരിഹരിച്ചത്. ആശുപത്രിയിൽ ഇതാദ്യമായാണ് ഇത്രയും സങ്കീർണമായ ശസ്ത്രക്രിയ കുട്ടികളിൽ വിജയകരമായി നടത്തുന്നതെന്ന് ഡോക്ടർമാർ പറയുന്നു. സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കലിന്റെ ഇടപെടലിലൂടെ കാരുണ്യ പദ്ധതിയിലുൾപ്പെടുത്തി ചികിത്സാ ആനുകൂല്യവും ലഭ്യമാക്കി.
സ്വകാര്യ ആശുപത്രികളിൽ 4 ലക്ഷത്തിലധികം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗജന്യമായി നൽകിയത്. അസോഷ്യേറ്റ് പ്രഫസർമാരായ ഡോ. കെ.ടി.ബിജു, ഡോ.ആനന്ദക്കുട്ടൻ, അനസ്തെറ്റിക് വിഭാഗം മേധാവി ഡോ. ഹരികൃഷ്ണൻ, ഡോ. വിമൽ, ഡോ. മാത്യു, പെർഫ്യൂഷനിസ്റ്റ് പി.കെ.ബിജു, നഴ്സുമാരായ രാജി, അനീഷ, അഞ്ജു, ഹസീന, നഴ്സിങ് അസിസ്റ്റന്റ് രതീഷ് എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു.