മോഷ്ടിച്ച ബൈക്കിൽ കറങ്ങി മാല പൊട്ടിച്ചയാൾ പിടിയിൽ
Mail This Article
മാവേലിക്കര ∙ മോഷ്ടിച്ച ബൈക്കിൽ മറ്റൊരു ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചു മാല മോഷ്ടിച്ച യുവാവ് പിടിയിൽ. ആലപ്പുഴ വണ്ടാനം കാട്ടുമ്പുറം വെളിവീട്ടിൽ ഫിറോസ് (കോയാമോൻ–36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 30നു ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വദേശി ഗീതാകുമാരിയുടെ 7 പവന്റെ മാല ഈരേഴ വടക്ക് നെയ്യാത്തുമുക്കിനു സമീപം ബൈക്കിലെത്തിയ ആൾ പൊട്ടിച്ചെടുത്ത സംഭവത്തിൽ നടത്തിയ അന്വേഷണമാണ് ഫിറോസിനെ കുടുക്കിയത്.
ഗീതാകുമാരി നൽകിയ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും നിരീക്ഷിച്ചാണു സിഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ കണ്ടെത്തിയത്. അടൂർ റജിസ്ട്രേഷനിലെ ബൈക്കാണെന്ന് ഉറപ്പാക്കി ഉടമയെ കണ്ടെത്തി. ബൈക്ക് ഒരു മാസം മുൻപ് ഏനാദിമംഗലം സ്വദേശിക്കു വിറ്റതാണെന്നും ഉടമസ്ഥാവകാശം മാറാതെ ബൈക്ക് വിൽക്കാനായി ഇന്റർനെറ്റിൽ പരസ്യം നൽകിയതാണെന്നും തിരിച്ചറിഞ്ഞ പൊലീസ് സമീപകാലത്തു ജയിൽമോചിതരായ മാല മോഷ്ടാക്കളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. കഴിഞ്ഞദിവസം രാത്രിയാണു പ്രതിയെ മാന്നാർ പരുമലക്കടവിനു സമീപത്തെ ലോഡ്ജിൽ നിന്നു പിടികൂടിയത്.
കഴിഞ്ഞ 4ന് അടൂർ പറക്കോട് ഗ്യാസ് സ്റ്റേഷനു സമീപത്തു വച്ചു പറക്കോട് തെക്ക് സ്വദേശി അശ്വതിയുടെ 3 പവന്റെ മാല പൊട്ടിച്ചെടുത്തതായും ഫിറോസ് സമ്മതിച്ചു. പറക്കോട് സ്വദേശിയുടെ മോഷ്ടിച്ച മാലയുടെ ഭാഗവും മോഷ്ടിച്ച ബൈക്കും സ്വർണം വിറ്റു കിട്ടിയ 1.28 ലക്ഷം രൂപയും ഇയാളിൽ നിന്നു പിടിച്ചെടുത്തു. ചെട്ടികുളങ്ങരയിൽ നിന്നു കവർന്ന മാല ചെങ്ങന്നൂരിലെ സ്വർണക്കടയിൽ വിറ്റതും കണ്ടെടുത്തു. ആലപ്പുഴ, കൊല്ലം ജില്ലകളിൽ 3 വർഷമായി തെളിയാതിരുന്ന മുപ്പതിലേറെ മാലപൊട്ടിക്കൽ കേസുകളിൽ 2017 ലാണ് ആദ്യമായി ഇയാൾ പിടിയിലായത്.
2022 ഫെബ്രുവരി 18 നു ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ വീട്ടമ്മയുടെ നാലരപ്പവൻ മാല അപഹരിച്ച കേസിൽ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന ഫിറോസ് കഴിഞ്ഞ സെപ്റ്റംബറിലാണു സ്വന്തം ജാമ്യത്തിൽ ജയിലിൽ നിന്നിറങ്ങിയത്. കഴിഞ്ഞ 28നു ചെങ്ങന്നൂർ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചു. ഈ ബൈക്കിൽ അതേ മോഡലിൽ ഇന്റർനെറ്റിൽ കണ്ട ബൈക്കിന്റെ നമ്പർ പതിച്ചാണു ചെട്ടികുളങ്ങരയിൽ മാല മോഷണത്തിനെത്തിയത്. എസ്ഐ മുഹ്സിൻ മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിനു വർഗീസ്, ലിമു മാത്യു, ജി.പ്രദീപ്, ബിജു മുഹമ്മദ്, ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ ഭാസ്കർ, എസ്.സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.