വഴിത്തർക്കം: യുവാവ് മരിച്ച സംഭവത്തിൽ അയൽവാസിയായ യുവതി അറസ്റ്റിൽ
Mail This Article
ചാരുംമൂട് ∙ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന വഴിയിലൂടെ വാഹനം കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അയൽവാസിയായ യുവതി അറസ്റ്റിൽ. ചുനക്കര തെക്ക് പാണമ്പറമ്പിൽ അബ്ദുൽ മജീദിന്റെ മകൻ ദിലീപ് ഖാന്റെ മരണവുമായി ബന്ധപ്പെട്ട് ചുനക്കരതെക്ക് പാണമ്പറമ്പിൽ അഷ്റഫിന്റെ ഭാര്യ സബീറയാണ് (30) അറസ്റ്റിലായത്. പ്രതിയെ മാവേലിക്കര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ 15ന് വൈകിട്ടായിരുന്നു സംഭവം.കേസുമായി ബന്ധപ്പെട്ട് സംഭവദിവസം തന്നെ ദിലീപ്ഖാന്റെ അയൽക്കാരി വാഹിദയുടെ സഹോദരി പഴകുളം പടിഞ്ഞാറേ മുറിയിൽ ഷാജി ഭവനത്തിൽ ഷറഫുദ്ദീന്റെ ഭാര്യ സുബൈദ (57), സഹോദരൻ പന്തളം കുരമ്പാല കടയ്ക്കാട്മുറിയിൽ തെക്കേശങ്കരത്തിൽവീട്ടിൽ യാക്കൂബ് (52) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
വാഹിദയുടെ മകളാണ് ഇന്നലെ അറസ്റ്റിലായ സബീറ. തർക്കത്തിലിരുന്ന വഴിയിലൂടെ യാക്കൂബും സുബൈദയും വന്നപ്പോൾ ഇതിനെ ദിലീപ്ഖാൻ എതിർക്കുകയും ഇതിനെ ചൊല്ലിയുണ്ടായ ഏറ്റുമുട്ടലിൽ കല്ലുകൊണ്ട് നെഞ്ചിൽ ഇടിയേറ്റ ദിലീപ്ഖാൻ ആശുപത്രിയിലേക്ക് പോകുംവഴി മരിക്കുകയുമായിരുന്നു. സംഭവദിവസം തന്നെ സബീറയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും വിട്ടയച്ചിരുന്നു. തുടരന്വേഷണത്തിനിടെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ദിലീപ്ഖാന്റെ മാതാവ് പൊലീസിന് നൽകിയ മൊഴിയിൽ സബീറയും മകനെ ആക്രമിച്ചതിൽ ഉൾപ്പെട്ടിരുന്നതായി പറഞ്ഞിരുന്നു. നൂറനാട് സിഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സബീറയെ അറസ്റ്റ് ചെയ്തത്.