3 പ്രധാന റോഡുകളിൽ ഒരേസമയം തടസ്സം; ഇടപെട്ട് മന്ത്രി, എംഎൽഎ, കലക്ടർ
Mail This Article
ആലപ്പുഴ ∙ മൂന്നു പ്രധാന റോഡുകളിൽ ഒരേസമയം നടക്കുന്ന പണികൾ കാരണം ആലപ്പുഴ – കോട്ടയം യാത്രയിൽ ഉണ്ടാകുന്ന തടസ്സം പരിഹരിക്കാൻ മന്ത്രിയും എംഎൽഎയും കലക്ടറും ഇടപെട്ടു.പ്രശ്നത്തിൽ പൊതുമരാമത്ത് വകുപ്പു മന്ത്രിയുമായി ചർച്ച നടത്തുമെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു. കുമരകത്ത് പാലം പൊളിച്ചു പണിയുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങൾ ഇപ്പോഴുള്ള സംവിധാനമല്ലാതെ വഴി തിരിച്ചുവിടാൻ കഴിയില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എസി റോഡിലെയും അമ്പലപ്പുഴ – തിരുവല്ല റോഡിലെയും തടസ്സങ്ങൾക്കു പരിഹാരം കാണാൻ മന്ത്രിതലത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുമെന്നു മന്ത്രി പറഞ്ഞു.
എസി റോഡിലെ ഗതാഗത തടസ്സം പരമാവധി ഒഴിവാക്കാൻ നടപടിയെടുക്കുമെന്ന് തോമസ് കെ.തോമസ് എംഎൽഎ അറിയിച്ചു. തകഴി ലവൽ ക്രോസ് അറ്റകുറ്റപ്പണിക്കായി അടച്ചത് മതിയായ മുന്നറിയിപ്പില്ലാതെയാണ്. പണി നിശ്ചിത സമയത്തിനകം തീർക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റൂട്ടിൽ പകരം ഉപയോഗിക്കേണ്ട, എസി റോഡിനെയും അമ്പലപ്പുഴ – തിരുവല്ല റോഡിനെയും ബന്ധിപ്പിക്കുന്ന ചമ്പക്കുളം – തായങ്കരി – എടത്വ റോഡിന്റെ സ്ഥിതി മോശമാണ്.
എസി റോഡിലെ നിയന്ത്രണത്തെ തുടർന്ന് കൂടുതൽ ഭാരവാഹനങ്ങൾ ഇതുവഴി പോകുന്നതാണ് കാരണം. ഈ റോഡിലെ കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് മരാമത്ത് മന്ത്രിക്കു കത്ത് നൽകിയതായും എംഎൽഎ അറിയിച്ചു. എസി റോഡിൽ ഗതാഗത തടസ്സം പരമാവധി ഒഴിവാക്കാനും തകഴി ലവൽ ക്രോസിലെ പണി വേഗം പൂർത്തിയാക്കി റോഡ് തുറക്കാനും നിർദേശം നൽകിയതായി കലക്ടർ വി.ആർ.കൃഷ്ണ തേജ പറഞ്ഞു. കുമരകം പാലം പൊളിച്ചു പണിയുന്നതു മൂലമുള്ള പ്രശ്നം കോട്ടയം ജില്ലയിലായതിനാൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.