അടുക്കളവാതിലിന് തീയിട്ട് മോഷണശ്രമം; പ്രതി പിടിയിൽ
Mail This Article
ചെട്ടികുളങ്ങര ∙ കരിപ്പുഴയിൽ വീടിന്റെ അടുക്കളവാതിലിനു തീയിട്ട് മോഷണശ്രമം; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് തെക്കേക്കര കിഴക്ക് അനന്തു ഭവനത്തിൽ രതീഷ് കുമാറിനെ (കുട്ടപ്പൻ–49) ആണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പുഴ കാരണത്ത് വടക്കതിൽ റബേക്കാമ്മയുടെ (69) വീട്ടിലാണ് ഇന്നലെ പുലർച്ചെ മൂന്നോടെ മോഷണശ്രമം നടന്നത്. ഒറ്റയ്ക്കു താമസിക്കുന്ന റബേക്കാമ്മയ്ക്കു കൂട്ടുകിടക്കാൻ എത്തുന്ന കരിപ്പുഴ ആച്ചംവാതുക്കൽ മറിയാമ്മയുടെ (85) മാല മോഷ്ടിക്കാനാണു പ്രതി ശ്രമിച്ചത്.
അടുക്കളവാതിൽ കത്തിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാര കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നു വീടു മുഴുവൻ തിരഞ്ഞ ശേഷം മുറിയിൽ ഉറങ്ങുകയായിരുന്ന മറിയാമ്മയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു മാല പൊട്ടിക്കാൻ ശ്രമിച്ചു. മറിയാമ്മയുടെ നിലവിളി കേട്ടുണർന്ന റബേക്കാമ്മ ലൈറ്റിട്ടപ്പോൾ മോഷ്ടാവ് അടുക്കളവാതിൽ വഴിതന്നെ കടന്നു. ബഹളം കേട്ടുണർന്ന അയൽക്കാരും സ്ഥലത്തെത്തിയ പൊലീസും പ്രദേശത്തു തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പ്രതിയുടെ കൈലിയും തോർത്തും വീടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
റബേക്കാമ്മയും മറിയാമ്മയും നൽകിയ സൂചനകളുടെയും സമീപത്തെ നിരീക്ഷണ ക്യാമറകളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്എച്ച്ഒ സി.ശ്രീജിത്, എസ്ഐ അലി അക്ബർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ.വിനോദ് കുമാർ, ലിമു മാത്യു, ഹോംഗാർഡ് എൻ.സുകേശ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്. കഴിഞ്ഞയാഴ്ച കരിപ്പുഴ ജംക്‌ഷനു സമീപത്തെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. ഇവിടെ നിരീക്ഷണക്യാമറ നശിപ്പിച്ചിരുന്നു.