കരുവാറ്റയിൽ ഇന്ന് കള്ളിങ്; കണ്ടെത്തിയത് നൂറിൽതാഴെ വളർത്തു പക്ഷികളെ, ബാക്കിയുള്ളവയെ വീട്ടുകാർ മാറ്റിയതായി സംശയം
Mail This Article
ഹരിപ്പാട് ∙ പക്ഷിപ്പനി സ്ഥീരികരിച്ച കരുവാറ്റയിൽ വളർത്തുപക്ഷികളെ ഇന്നു കൊന്നു നശിപ്പിക്കും. കരുവാറ്റ നാലാം വാർഡിൽ കോഴികൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വീട്ടമ്മ വളർത്തിയിരുന്ന 57 കോഴികളാണ് ചത്തത്. നവംബർ 15ന് ആണ് കോഴികൾ ചത്തത്. തുടർന്നു വീട്ടുകാർ തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിൽ സാംപിൾ പരിശോധിക്കാൻ നൽകിയിരുന്നു. അവിടെ സംശയമുണ്ടായതിനെ തുടർന്ന് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.
അവിടെ നിന്നു പക്ഷിപ്പനിയാമെന്നുള്ള സ്ഥിരീകരണം ലഭിച്ചത് 28ന് ആണ്. മൃഗസംരക്ഷണ വകുപ്പിന്റെ സർവേയിൽ 292 പക്ഷികൾ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നൂറിൽതാഴെ വളർത്തു പക്ഷികളെ മാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവയെ വീട്ടുകാർ മാറ്റിയതാണോ എന്ന സംശയം അധികൃതർക്കുണ്ട്.
കോഴികൾ ചത്തതിനു അടുത്തുള്ള രണ്ടു വീട്ടുകാരുടെ വളർത്തു പക്ഷികളെയാണ് ഇന്നു കൊന്നു നശിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് കരുവാറ്റ പഞ്ചായത്തിൽ ഇന്നലെ യോഗം ചേർന്നിരുന്നു. നവംബർ 9ന് കരുവാറ്റയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് 8303 പക്ഷികളെ കൊന്നു നശിപ്പിച്ചിരുന്നു.