ADVERTISEMENT

കുട്ടനാട് ∙ ശക്തമായ വേലിയേറ്റം തുടരുന്നു വെളിയനാട്ട് ഒരു പാടത്ത് മടവീണു. ഒട്ടനവധി പാടശേഖരങ്ങൾ മടവീഴ്ചാ ഭീഷണിയിൽ. വെളിയനാട് കൃഷിഭവൻ പരിധിയിലെ കുന്നങ്കരി മോഴച്ചേരി മാറാൻതടം പാടശേഖരത്തിലാണ് ഇന്നലെ പുലർച്ചെയുണ്ടായ അതിശക്തമായ വേലിയേറ്റത്തിൽ മടവീണത്. 10 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ വിതകഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോഴാണു മടവീണത്.

ശക്തമായ വേലിയേറ്റതള്ളലിൽ പാടശേഖരത്തിന്റെ പെട്ടിമട തള്ളിപ്പോവുകയായിരുന്നു. മോട്ടർ ഉൾപ്പടെ വെള്ളത്തിലായതോടെ കൃഷി എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കർഷകനായ സി.ജെ.റോയ് പുത്തൻചിറ.അതിശക്തമായ വേലിയേറ്റം കുട്ടനാട്ടിലെ ഒട്ടേറെ പാടശേഖരങ്ങളെയാണു ഭീഷണിയിലാക്കിയത്.

പുറംബണ്ടുകൾ കവിഞ്ഞൊഴുകി പാടശേഖരങ്ങളിൽ വെള്ളം നിറയുന്നതിനാൽ, വിത കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞ   പാടശേഖരങ്ങളിലെ താഴ്ച നിലങ്ങളിലെ വിത നശിക്കുന്ന അവസ്ഥയിലാണ്. വിത നശിച്ച   പല കർഷകരും പാടശേഖരങ്ങളിലെ മറ്റു കൃഷിയിടങ്ങൾക്കൊപ്പം തങ്ങളുടെ കൃഷിയിടവും കൊണ്ടുപോകാൻ മൂപ്പു കുറഞ്ഞ വിത്ത് കണ്ടെത്തി വീണ്ടും വിതയിറക്കാനുള്ള ഓട്ടത്തിലാണ്.

പാടശേഖരത്ത് മടവീഴാതിരിക്കാൻ, വെള്ളം കൂടുതലായി കവിഞ്ഞൊഴുകുന്ന സ്ഥലങ്ങളിൽ ചാക്കുകളിൽ മണ്ണു നിറച്ചു അടുക്കുകയാണ്   കർഷകർ. ഇതു കൃഷിച്ചെലവു ഗണ്യമായി വർധിപ്പിക്കുന്നുണ്ട്.ഇല്ലിമുറി തെക്കേതൊള്ളായിരം, പെരുമാനിക്കരി വടക്കേ തൊള്ളായിരം, ചേപ്പിലാക്ക, അഞ്ചുമനയ്ക്കൽ, മേച്ചാരിവാക്ക അടക്കമുള്ള പാടശേഖരങ്ങളിൽ പുറംബണ്ടു കവിഞ്ഞു വെള്ളം കൃഷിയിടങ്ങളിലേക്ക് ഒഴുകുന്നുണ്ട്.

പുറംജലാശയത്തിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ പാടശേഖരങ്ങളിലെ മോട്ടർ സുഗമമായി പ്രവർത്തിപ്പിക്കാനും സാധിക്കുന്നില്ല. ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മോട്ടോർ നടത്തിയാൽ പെട്ടിമട തള്ളിപ്പോകാനുള്ള സാധ്യത കൂടുതലായതിനാലാണു പലരും മോട്ടോർ നടത്താതിരിക്കുന്നത്. ഇതു കൃഷിയിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നതിനും വിത നശിക്കുന്നതിനും ഇടയാക്കുന്നു. 

വേലിയേറ്റത്തിനൊപ്പം കിഴക്കൻ വെള്ളവും ഒഴുകിയെത്തുന്നതിനാൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു.  രാവിലെയാണ് അതിശക്തമായ വേലിയേറ്റമുണ്ടാകുന്നത്.  അധികാരികൾ  തണ്ണീർമുക്കത്തെ ഷട്ടറുകൾ വേലിയേറ്റ സമയത്ത് അടച്ചിടുന്നതിനുള്ള നടപടി  സ്വീകരിക്കണമെന്നാണു കർഷകർ ആവശ്യപ്പെടുന്നത്.

ഭീഷണിയായി കിഴക്കൻവെള്ളം

കിഴക്കൻവെള്ളത്തിന്റെ വരവും  വേലിയേറ്റവും കൃഷിയിറക്കിയ പാടശേഖരങ്ങൾക്ക് ഭീഷണിയാകുന്നു. പാടശേഖര ബണ്ടുകളുടെ ബലക്ഷയവും പൊക്കക്കുറവുമാണ് ഭീഷണി സൃഷ്ടിക്കുന്നത്. ബണ്ടു സംരക്ഷണം നടത്താത്തതിനാൽ ചെറിയ വെള്ളപ്പൊക്കത്തിൽ പോലും നൂറുകണക്കിനു പാടശേഖരങ്ങളാണ് വെള്ളം കയറി നശിക്കുന്നത്. 

മുട്ടാർ പഞ്ചായത്തിലാണ് വെള്ളപ്പൊക്കം ആദ്യം ബാധിക്കുന്നത്. അവിടെ 29 പാടശേഖരങ്ങളിൽ ഒരു പാടശേഖരം മാത്രമാണ് സുരക്ഷിതം. കുട്ടനാട്ടിലെ നെൽക്കൃഷി  സംരക്ഷണത്തിനായി പല പാക്കേജുകൾ വന്നിട്ടും ഒന്നും പ്രാവർത്തികമായില്ല. കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും വിത നടത്തി. 5 മുതൽ 30 ദിവസം വരെ പിന്നിടുകയും ചെയ്തു. 30 ദിവസം പിന്നിട്ട പാടശേഖരങ്ങളിൽ കള നീക്കം ചെയ്ത് ഞാറ് നടേണ്ട സമയമാണ് .ഇതിനായി പാടത്തെ വെളളം പുറത്തേക്ക് കളയുകയും വേണം. 

പാടശേഖരത്തിൽ നിന്നും വെള്ളം പുറത്തേക്ക് കളയണമെങ്കിൽ മോട്ടർ പ്രവർത്തിപ്പിക്കണം എന്നാൽ തോടുകളിലും നദികളിലും ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ മോട്ടർ പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. കുട്ടനാട് പാക്കേജിൽ പെടുത്തി ബണ്ടുകളുടെ സംരക്ഷണം ഉറപ്പു വരുത്താൻ സാധിക്കുന്നില്ലെങ്കിൽ മുൻകാലങ്ങളിലെപ്പോലെ കൃഷിവകുപ്പ് നേരിട്ട് ബണ്ടു സംരക്ഷണം ഉറപ്പു വരുത്തണം എന്നാണാവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com