ADVERTISEMENT

കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡ് നവീകരണത്തോടനുബന്ധിച്ച് നിർമിച്ച സർവീസ് റോഡുകൾ കുണ്ടും കുഴിയുമായി തകർന്ന നിലയിൽ. കലക്ടർ പ്രശ്നത്തിൽ ഇടപെട്ടതോടെ കുറച്ചു ഭാഗത്തെ ശോചനീയാവസ്ഥ പരിഹരിച്ചെങ്കിലും കൂടുതൽ ഭാഗങ്ങളിൽ റോഡ് തീർത്തും സഞ്ചാരയോഗ്യമല്ലാതായി.

യാത്രക്കാരിൽ ചിലർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സർവീസ് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ എസി റോഡിന്റെ നിർവഹണ ഏജൻസിയായ കെഎസ്ടിപിക്കും നിർമാണ കരാർ കമ്പനിയായ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കും കലക്ടർ നിർദേശം നൽകിയിരുന്നു.

കലക്ടറുടെ നിർദേശാനുസരണം കഴിഞ്ഞ ദിവസം കുറച്ചു ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തി ഫോട്ടോ കലക്ടർക്കു നൽകി. ഈ ഫോട്ടോ പരാതി നൽകിയ ആളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്കു കലക്ടർ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.അതേ സമയം അറ്റകുറ്റപ്പണികൾ നടത്തിയ ഭാഗത്തും നെടുമുടി മുതൽ കൈനകരി ജംക്‌ഷൻ വരെയുള്ള ഭാഗത്തും റോഡിലെ കുഴികൾ അതേപടി നിൽക്കുകയാണ്.

കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിൽ വെള്ളം കൂടി നിറയുന്നതോടെ യാത്ര തീർത്തും ദുഷ്ക്കരമായിരിക്കുകയാണ്.  നസ്രത്ത് മേൽപാലം, നെടുമുടി കോസ്‌വേ, നെടുമുടി പാലത്തിന്റെ സമീപനപാത, പണ്ടാരക്കുളം കോസ്‌വേ, ജ്യോതി ജംക്‌ഷൻ മേൽപാലം തുടങ്ങിയ സ്ഥലങ്ങളിൽ സർവീസ് റോഡുകൾ തീർത്തും ശോചനീയാവസ്ഥയിലാണ്.ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന സഞ്ചരിക്കുന്ന യാത്രക്കാരുടെ അവസ്ഥയാണു കൂടുതൽ പരിതാപകരം. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com