പടുകാൽ പാലത്തിന്റെ വീതിക്കുറവ് അപകടക്കെണി
Mail This Article
മാവേലിക്കര ∙ കവല–തട്ടാരമ്പലം റോഡിൽ ആഞ്ഞിലിപ്രാ ജംക്‌ഷനു സമീപത്തുള്ള പടുകാൽ പാലത്തിന്റെ വീതിക്കുറവ് അപകടക്കെണിയാകുന്നു. പടുകാൽ പാലത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി പുതിയ കെട്ടിടം നിർമിച്ചു. ഇതേത്തുടർന്നു റോഡിനും വശങ്ങൾക്കും ഇടയിൽ കാടുപിടിച്ചു കിടന്ന പ്രദേശം വൃത്തിയാക്കി സ്ലാബ് ഇട്ടതോടെ റോഡിനു നല്ല വീതിയായി.
എന്നാൽ പാലത്തോടു ചേർന്നുള്ള ഭാഗത്തു അത്രയും വീതിയില്ലാത്തതിനാൽ അശ്രദ്ധയോടെ വാഹനം ഓടിച്ചാൽ തോട്ടിലേക്കു വീഴാനുള്ള സാധ്യതയേറെയാണ്. പ്രത്യേകിച്ചു രാത്രി പടിഞ്ഞാറു നിന്നെത്തുന്ന വാഹനങ്ങൾ, കിഴക്കു നിന്നു പാലം കടന്നെത്തുന്ന വാഹനങ്ങൾ കടന്നു പോകാനായി വശത്തേക്ക് ചേർത്താൽ തോട്ടിലേക്കു വീഴും.
പാലത്തിനു സമീപത്തു അപകട സൂചനയായി ചെറിയൊരു ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതു പ്രശ്നപരിഹാരത്തിനു മതിയാകുന്നില്ല.റോഡിന്റെ വീതി അവസാനിക്കുന്ന ഭാഗത്തു കൈവരി നിർമിച്ചു വാഹനങ്ങൾ തോട്ടിലേക്കു വീഴാതിരിക്കാനുള്ള സംവിധാനം ഒരുക്കണം.
പാലത്തിന്റെ മധ്യഭാഗത്തു ടാറിങ് ഇടിഞ്ഞു താഴുന്ന പ്രശ്നം ഉണ്ടായപ്പോൾ പുതിയ പാലം നിർമിക്കുമെന്നു 4 വർഷം മുൻപ് അധികൃതർ പ്രഖ്യാപിച്ചെങ്കിലും അതിനു നടപടി ഉണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. പാലത്തിനു കിഴക്കു റോഡരികിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്.