കരുവാറ്റയിൽ കത്തിക്കുത്ത്: 2 പേരുടെ നില ഗുരുതരം
Mail This Article
ഹരിപ്പാട് ∙ നാടൻപാട്ട് സ്ഥലത്ത് ഉണ്ടായ കത്തിക്കുത്തിൽ 2 യുവാക്കൾക്ക് ഗുരുതര പരുക്ക്. സംഭവത്തിൽ സഹോദരന്മാർ അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാറ്റ കളത്തിൽ പറമ്പിൽ രജീഷ് (കണ്ണൻ –31), കന്നുകാലിപാലം പറമ്പിൽതെക്കതിൽ ശരത്ത് (36) എന്നിവർക്കാണ് കുത്തേറ്റത്. വയറിലും പുറത്തും കുത്തേറ്റ രജീഷിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് രജനീഷ്. ഇടതു നെഞ്ചിലും പുറത്തും വയറ്റിലും കുത്തേറ്റ ശരത്തും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതികളായ കരുവാറ്റ പുതുവിളയിൽ ബിപിൻ (കണ്ണൻ 29), സഹോദരൻ ബിജിലാൽ (ഉണ്ണി –26), ഇവരുടെ സുഹൃത്ത് താമല്ലാക്കൽ ശങ്കര വിലാസത്തിൽ ജിതിൻകുമാർ (കണ്ണൻ 26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കരുവാറ്റ ആശ്രമം ജംക്‌ഷനു സമീപം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്വകാര്യ ജിംനേഷ്യത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന നാടൻ പാട്ടിനിടയിൽ സംഘർഷം ഉണ്ടായി. തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രജീഷിനെയും ശരത്തിനെയും ബൈക്കിൽ എത്തിയ ആക്രമിസംഘം തടഞ്ഞുനിർത്തി മർദിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച രജീഷിനാണ് ആദ്യം കുത്തേറ്റത്.
തടസ്സം പിടിക്കാൻ ചെന്നപ്പോഴാണ് ശരത്തിനെ കുത്തിയതെന്നു പൊലീസ് പറഞ്ഞു. കുത്തുകൊണ്ട് താഴെ വീണ യുവാക്കളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിനു ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഒന്നാം പ്രതി ബിപിനെ പിടികൂടിയത്. പിന്നാലെ മറ്റ് രണ്ട് പ്രതികളെയും പിടികൂടി.
കുത്താൻ ഉപയോഗിച്ച് കത്തി സമീപത്തെ പുരയിടത്തിൽ നിന്നു പൊലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിനു കേസ് എടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.ഹരിപ്പാട് എസ് എച്ച് ഒ വി.എസ്. ശ്യാംകുമാർ, എസ്ഐ സവ്യസാചി, സീനിയർ സിപിഒമാരായ അജയകുമാർ, മഞ്ജു, സുരേഷ് കുമാർ, സിപിഒമാരായ എ. നിഷാദ്, സജാദ്, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.