യാത്രക്കാരന് നെഞ്ചുവേദന: ചികിത്സ ഉറപ്പാക്കി കെഎസ്ആർടിസി ജീവനക്കാർ
Mail This Article
തുറവൂർ ∙ കെഎസ്ആർടിസി ബസ് യാത്രയ്ക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പാലക്കാട് നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് ലുലുമാൾ ജീവനക്കാരൻ കായംകുളം സ്വദേശി ദീപേഷിന് (43) അരൂരിൽ എത്തിയപ്പോൾ ഇന്നലെ ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. ആദ്യം അരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നു തുറവൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്കു നീക്കി.
ഇവിടെ അത്യാഹിത വിഭാഗത്തിൽ വിദഗ്ധ ചികിത്സയും ശുശ്രൂഷയും ഉറപ്പാക്കി ദീപേഷിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെയും സന്നദ്ധപ്രവർത്തകരുടെയും കരുതലിൽ ഏൽപിച്ച ശേഷം ബസ് ഡ്രൈവർ സി.ബാബു, കണ്ടക്ടർ ആർ.ശിവകുമാർ എന്നിവർ യാത്ര തുടർന്നു. ഈ സമയം യാത്രക്കാരെല്ലാം ബസിൽ തന്നെ ഇരുന്നു. വൈകിട്ട് ബന്ധുക്കൾ എത്തിയതോടെ ദീപേഷ് ആശുപത്രി വിട്ടു. കണ്ടക്ടറെയും ഡ്രൈവറെയും തുറവൂർ ഗവ.ആശുപത്രി ജീവനക്കാരും ബസിലെ യാത്രക്കാരും അനുമോദിച്ചു.