ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിൽ രൂക്ഷമാകുന്ന സിപിഎം വിഭാഗീയത അന്വേഷിക്കണമെന്ന്  ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിനും പൊളിറ്റ് ബ്യൂറോയ്ക്കും പരാതി നൽകാൻ പാർട്ടി ഘടകം തന്നെ തീരുമാനിച്ചു. ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിയാണ് വിശദമായ ചർച്ചയ്ക്കും രൂക്ഷ വിമർശനങ്ങൾക്കും ശേഷം ജില്ലയിലെ ചില പ്രമുഖ നേതാക്കൾക്കെതിരെ പരാതി നൽകാൻ ഒരുങ്ങുന്നത്.ഇന്നലെ ചേർന്ന ഏരിയ കമ്മിറ്റി യോഗം ഈ പ്രശ്നം മാത്രമാണ് ചർച്ച ചെയ്തത്. ലഹരിക്കടത്തിന്റെ പേരിൽ നടപടി നേരിടുന്ന എ.ഷാനവാസ് തെറ്റ് ചെയ്തെങ്കിൽ നടപടിയെടുക്കണം. എന്നാൽ, ഇക്കാര്യത്തിൽ പാർട്ടിക്കാർ തന്നെ പൊലീസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) പരാതി നൽകിയത് ഉചിതമായില്ലെന്ന വിമർശനം ഉയർന്നു.

ചില നേതാക്കൾ തുടർച്ചയായി വിഭാഗീയ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ പ്രധാന പാർട്ടി കേന്ദ്രത്തിൽ രഹസ്യമായി ഒത്തുചേർന്ന നേതാക്കളിൽ ചിലർ നേരത്തേ പുന്നമടയിലെ ഹോട്ടലിലും ഇതേ രീതിയിൽ ചർച്ച നടത്തി. ഇവരുടെ പ്രവർത്തനങ്ങൾ പരിശോധിച്ച് നേതൃത്വം ശക്തമായ നടപടിയെടുത്തില്ലെങ്കിൽ പാർട്ടി പ്രതിസന്ധിയിലാകുമെന്നു ചർച്ചയിൽ ചില അംഗങ്ങൾ പറഞ്ഞു.പ്രശ്നങ്ങൾ പരിഹരിക്കേണ്ടവർ തന്നെ വിഭാഗീയത വളർത്തുന്നു. ഇഡിക്കും പൊലീസിനും പരാതി നൽകിയതിനു പിന്നിൽ ചില നേതാക്കളുടെ ഇടപെടലുണ്ട്. ഇതു ഗൗരവമായി അന്വേഷിക്കണം.

നേതാക്കൾക്കു നേരെയുള്ള വിമർശനങ്ങളോട് യോഗത്തിൽ കാര്യമായ എതിരഭിപ്രായം ഉയർന്നില്ല. വിഭാഗീയതയുടെ പ്രശ്നം ആരോപണവിധേയരായ നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യണമെന്ന ആവശ്യമുണ്ടായി. എന്നാൽ, അതതു ഘടകങ്ങളിൽ ചർ‍ച്ച ചെയ്യട്ടെയെന്നും അതിനാണ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നതെന്നും ചുമതലപ്പെട്ടവർ വിശദീകരിച്ചു.ജില്ലയിലെ ഒരു പ്രമുഖ നേതാവിന്റെ മകൻ തിരുവനന്തപുരത്ത് ഫ്ലാറ്റും വീടും വാങ്ങിയതും അന്വേഷിക്കണമെന്ന ആവശ്യമുയർന്നു. ഷാനവാസിനെതിരായ ആരോപണത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും നടത്തുന്നത്, സിപിഎമ്മിലെ തന്നെ ചിലർ സ്പോൺസർ ചെയ്ത സമരമാണെന്ന് ചില അംഗങ്ങൾ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com