അരൂക്കുറ്റി ഹൗസ്ബോട്ട് കേന്ദ്രംവീണ്ടും ടെൻഡർ വിളിക്കാൻ ഡിടിപിസി
Mail This Article
പൂച്ചാക്കൽ ∙ അരൂക്കുറ്റി പാലത്തിനു സമീപത്തെ ഹൗസ്ബോട്ട് കേന്ദ്രം പ്രവർത്തിപ്പിക്കുന്നതിന് വീണ്ടും ടെൻഡർ വിളിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി). തീരുമാനം. കഴിഞ്ഞമാസം ടെൻഡർ ക്ഷണിച്ചതിൽ 4 പേർ പങ്കെടുത്തെങ്കിലും വിനോദസഞ്ചാര മേഖലയിൽ പ്രവൃത്തി പരിചയമില്ല, ജിഎസ്ടി റജിസ്ട്രേഷൻ ഇല്ല തുടങ്ങിയ കാരണങ്ങളാൽ ആർക്കും യോഗ്യത നൽകാനായില്ലെന്ന് ഡിടിപിസി അധികൃതർ പറഞ്ഞു. മുന്നു വർഷത്തേക്ക് പ്രതിമാസ ലൈസൻസ് വ്യവസ്ഥയിൽ പ്രവർത്തിപ്പിക്കുന്നതിനായിരുന്നു ടെൻഡർ.
ഹൗസ്ബോട്ടുകൾ ക്രമീകരിച്ചുള്ള സർവീസ്, അമിനിറ്റി സെന്റർ, ലഘുഭക്ഷണശാല, കുട്ടികളുടെ പാർക്ക്, ശുചിമുറി തുടങ്ങിയവ പ്രവർത്തിപ്പിക്കാനാണ് അനുവാദമുള്ളത്. ജില്ലാ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായാണ് അരൂക്കുറ്റിയിൽ ഹൗസ്ബോട്ട് കേന്ദ്രം നിർമിച്ചത്.ഒരു കോടിയിൽപരം രൂപ ചെലവിൽ നിർമിച്ച ടെർമിനൽ ഉദ്ഘാടനം കഴിഞ്ഞ് 3 വർഷം പിന്നിട്ടിട്ടും പ്രവർത്തനമില്ലാതെ അടഞ്ഞു കിടക്കുകയാണ്. 5 വഞ്ചിവീടുകൾ ഒരേസമയം നങ്കൂരമിടുന്നതിനുള്ള സൗകര്യമടക്കം ഇവിടെയുണ്ട്. വഞ്ചിവീട് കേന്ദ്രത്തോട് ചേർന്നുള്ള എക്സൈസ് വകുപ്പിന്റെ സ്ഥലവും വിനോദസഞ്ചാര വകുപ്പ് ഏറ്റെടുത്ത് വലിയ വിനോദസഞ്ചാര കേന്ദ്രമാക്കാൻ പദ്ധതിയുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികൾ ആയിട്ടില്ല.