പാക്കറ്റ് ഉൽപന്നങ്ങളുടെ ജിഎസ്ടി വിലവർധനയ്ക്ക് തടയിടാൻ സാധനങ്ങൾ തൂക്കിനൽകും
Mail This Article
ആലപ്പുഴ ∙ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന സാധനങ്ങൾക്കു വിലവർധന ഒഴിവാക്കാൻ 5 ഇനങ്ങൾ തൂക്കി നൽകാൻ തീരുമാനം. 25 കിലോഗ്രാമിൽ താഴെ ഭാരമുള്ള പാക്ക് ചെയ്ത ഉൽപന്നങ്ങൾക്ക് ജിഎസ്ടി വർധിപ്പിച്ചതോടെയാണു വില കൂടിയത്. കടല, ചെറുപയർ, വൻപയർ, ഉഴുന്ന്, തുവര എന്നിവയാണ് തൂക്കി നൽകുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ സപ്ലൈകോ ഹൈപ്പർ മാർക്കറ്റുകളിലാണ് ആദ്യം സാധനങ്ങൾ തൂക്കി നൽകുക. ഇതിനു കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ട്. ജീവനക്കാർ, അവരുടെ വേതനം എന്നിവ സംബന്ധിച്ച് വ്യക്തത വരാനുണ്ട്.
അവസാന ദിവസം റേഷനായി നെട്ടോട്ടം
മാസാവസാന ദിവസം ആളുകൾ റേഷൻ വാങ്ങുന്നതിനായി കൂട്ടത്തോടെ റേഷൻകടകളിലെത്തി. എന്നാൽ ഇപോസ് യന്ത്രം പ്രവർത്തനം തടസ്സപ്പെട്ടതു കാർഡ് ഉടമകളെയും റേഷൻ വ്യാപാരികളെയും ഒരുപോലെ ബുദ്ധിമുട്ടിച്ചു. ഷിഫ്റ്റ് അറിയാതെ റേഷൻ വാങ്ങാൻ എത്തിയവരും ഏറെ. പല റേഷൻ കടകളിലും കട അടയ്ക്കേണ്ട സമയത്തും വലിയ തിരക്കുണ്ടായി.സംസ്ഥാനത്ത് റേഷൻ വിതരണം തുടർച്ചയായി മുടങ്ങുന്നതു കാർഡ് ഉടമകൾക്കും റേഷൻ വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇതിനു കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. ഇ പോസ് ഉപയോഗിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായിട്ടും തകരാർ പരിഹരിച്ചില്ല. ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കിയിട്ടും സെർവർ തകരാറിലാകുന്നു. ഉപയോക്താക്കൾ ഏറെ സമയം കാത്തു നിന്ന ശേഷം തിരികെ പോകുന്ന അവസ്ഥ പ്രതിഷേധാർഹമാണെന്ന് കെഎസ്ആർആർഡിഎ സംസ്ഥാന സെക്രട്ടറി എൻ.ഷിജീർ പറഞ്ഞു.