അർധരാത്രി ശുചിമുറി മാലിന്യം തള്ളി; ലോറി ഡ്രൈവറെ നാട്ടുകാർ പിടികൂടി
Mail This Article
ആലപ്പുഴ∙ ഇരവുകാട് ക്ഷേത്രത്തിന് പടിഞ്ഞാറ് ബൈപാസിൽ ജനവാസ കേന്ദ്രത്തിൽ അർധരാത്രി ശുചിമുറി മാലിന്യം തള്ളുന്നതിനിടെ ടാങ്കർ ലോറിയുമായി ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ലോറി ഡ്രൈവർ ചേർത്തല വാരനാട് വെളിയിൽ വീട്ടിൽ രമേശനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല കൊക്കോതമംഗലം ഇട്ടിക്കുന്നത്ത് രതീഷ് വിജയന്റെ ലോറിയാണ് പിടികൂടിയത്.
വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി. വിവരമറിഞ്ഞ് വാർഡ് കൗൺസിലറും നഗരസഭാധ്യക്ഷയുമായ സൗമ്യരാജ്, കൗൺസിലർ എൽജിൻ റിച്ചാർഡ് എന്നിവരും നഗരസഭ നൈറ്റ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. ഇവിടെ രാത്രി മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. തള്ളിയവരെക്കൊണ്ടു തന്നെ മാലിന്യം തിരിച്ച് ലോറിയിൽ കയറ്റണമെന്നാവശ്യപ്പെട്ട് നഗരസഭാധ്യക്ഷയടക്കം രാത്രി വൈകിയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.