ചേർത്തല ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി
Mail This Article
ചേർത്തല ∙ ചേർത്തലയിൽ ആധുനിക ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണ സ്ഥലത്തിന്റെ സാങ്കേതികവശങ്ങൾ പരിശോധിക്കാൻ തദ്ദേശഭരണ വകുപ്പ് ചീഫ് എൻജിനീയർ സ്ഥലം സന്ദർശിച്ചു. പ്ലാന്റ് നിർമാണത്തിൽ സമീപത്തെ സ്ഥാപനങ്ങൾ ആശങ്ക അറിയിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച മന്ത്രി എം.ബി.രാജേഷ് പ്ലാന്റ് നിർമിക്കുന്ന ആനതറ വെളിയിൽ നേരിട്ടെത്തിയിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരമാണ് ഇന്നലെ തദ്ദേശഭരണ വകുപ്പ് ചീഫ് എൻജിനീയർ കെ.ജോൺസന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.
തണ്ണീർമുക്കം പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ അതിനുശേഷമായിരിക്കും നിർമാണ പ്രവൃത്തികൾ തുടങ്ങുക. പദ്ധതിക്കായി തുക അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. പ്ലാന്റിന്റെ പത്തുവർഷത്തെ നടത്തിപ്പു ചുമതല നിർമാണ കമ്പനിക്കു തന്നെ നൽകുന്ന തരത്തിലാണ് കരാർ. വാർഷിക പരിപാലന തുകയായി 2.15 ലക്ഷമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു ശേഷം മാത്രമേ നഗരസഭയിലേക്ക് പ്ലാന്റ് കൈമാറൂ. കൃഷിയും പൂന്തോട്ടവും അടക്കം സജ്ജമാക്കാനുളള നടപടികളും വളം നിർമാണ യൂണിറ്റും പ്ലാന്റിനോടുബന്ധിച്ചു തയാറാക്കുന്നുണ്ട്.
നഗരസഭാ സെക്രട്ടറി ടി.കെ.സുജിത്, പട്ടണക്കാട് സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ ജിനേഷ്, നഗരസഭാ അസിസ്റ്റന്റ് എൻജിനീയർ മായാദേവി എന്നിവർ ഒപ്പമുണ്ടായിരുന്നു.