ഹണി ട്രാപ് കേസ്: സൗമ്യ ആവശ്യപ്പെട്ടത് അനുസരിച്ച് ലോഡ്ജിൽ എത്തി, 10 ലക്ഷം രൂപ ആവശ്യപ്പെട്ടു മർദനം; ഒടുവിൽ കുടുങ്ങി
Mail This Article
കലവൂർ (ആലപ്പുഴ) ∙ മാരാരിക്കുളത്ത് റിസോർട്ട് നടത്തുന്നയാളെ ഭീഷണിപ്പെടുത്തി ഹണി ട്രാപ്പിലൂടെ 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. തൃശൂർ മോനടി വെള്ളികുളങ്ങര മണമഠത്തിൽ സൗമ്യ ശ്യാംലാലിനെയാണ് (35) വിദേശത്തുനിന്നു മടങ്ങുംവഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്.കൂട്ടുപ്രതികൾ പിടിയിലായതിനു പിന്നാലെ ഒരു വർഷം മുൻപാണ് സൗമ്യ യുഎഇയിലേക്കു കടന്നത്.
തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇവരെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച ശേഷം മണ്ണഞ്ചേരി പൊലീസിനെ അറിയിക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ സൗമ്യയെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് 10 പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിനാസ്പദമായ സംഭവം നടന്നത്2021 നവംബറിലാണ്.മാരാരിക്കുളം വടക്ക് വാറാൻ കവലയ്ക്ക് സമീപം റിസോർട്ട് നടത്തുന്ന നാൽപത്തിമൂന്നുകാരനാണ് തട്ടിപ്പിന് ഇരയായത്. സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്ന ഇയാൾ പലരോടും പണം കടമായി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സൗമ്യയെ പരിചയപ്പെട്ടത്.
സൗമ്യ ആവശ്യപ്പെട്ടത് അനുസരിച്ച് തൃശൂരിലെ ലോഡ്ജിൽ എത്തിയപ്പോൾ ഒരുകൂട്ടം യുവാക്കളെത്തി മർദിക്കുകയും സംഭവം ചിത്രീകരിക്കുകയുമായിരുന്നു. 10 ലക്ഷം രൂപ എത്തിക്കാതെ അവിടെ നിന്നു വിടില്ലെന്നു ഭീഷണിപ്പെടുത്തി. ഇതിനിടെ റിസോർട്ട് ഉടമയെ കാണാനില്ലെന്ന് വീട്ടുകാർ മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് തൃശൂരിൽ എത്തി പ്രതികളെ പിടികൂടിയെങ്കിലും സൗമ്യ രക്ഷപ്പെടുകയായിരുന്നു.