കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന്റെ കൈകളിൽ എത്തിച്ച് നാലാം ക്ലാസുകാരനും ബന്ധുവും
Mail This Article
കുട്ടനാട് ∙ ബസിനുള്ളിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയെ കണ്ടെത്തി തിരിച്ചു നൽകി 4–ാം ക്ലാസ് വിദ്യാർഥിയുടെയും ബന്ധുവിന്റെയും. കാവാലം ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥി കാവാലം അട്ടിയിൽ വീട്ടിൽ മാർഷലിന്റെ മകൻ ജോഷ് മാർഷലും ബന്ധു മോളിയാണു കെഎസ്ആർടിസി ബസിൽ നിന്നു ലഭിച്ച മാല പൊലീസിൽ ഏൽപിച്ചു മാതൃകയായത്.
കഴിഞ്ഞ 30നു ചങ്ങനാശേരിയിൽ നിന്നു കാവാലത്തേക്കു വന്ന കെഎസ്ആർടിസി ബസിൽ നിന്നാണു മാല ജോഷിനു മാല കിട്ടിയത്. ഉടൻ മോളിയെ ഏൽപിച്ചു. കാവാലത്ത് നിന്നുള്ള ആരുടെയെങ്കിലുമാകാമെന്നു കരുതി പ്രദേശവാസികളോടെല്ലാം വിവരം ധരിപ്പിച്ചു. ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോയിലും വിവരമറിയിച്ചു. തുടർന്നാണ് കൈനടി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചത്.
വിവരം പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉടമ കറുകച്ചാൽ മനക്കോട് വീട്ടിൽ രഞ്ജിത്ത് മാത്യു കൈനടി പൊലീസ് സ്റ്റേഷനിലെത്തി സ്റ്റേഷൻ ഓഫിസർ ആർ.രാജീവിന്റെ സാന്നിധ്യത്തിൽ ജോഷിന്റെയും മോളിയുടെയും കൈയിൽ നിന്നു 10 ഗ്രാം തൂക്കമുള്ള സ്വർണമാല ഏറ്റുവാങ്ങി.