ADVERTISEMENT

ആലപ്പുഴ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇനിയും 4 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുള്ള 3ഡി വിജ്ഞാപനം പുറത്തിറക്കി. മുൻപ് ഏറ്റെടുത്തപ്പോൾ വിട്ടുപോയ ഭൂമിയാണിത്. ദേശീയപാത കടന്നു പോകുന്ന എല്ലാ വില്ലേജുകളിലും ഇത്തരത്തിൽ ഭൂമി ഏറ്റെടുക്കാനുണ്ട്. സ്ഥലമേറ്റെടുപ്പ് വിഭാഗത്തിൽ ജില്ലയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരിൽ പന്ത്രണ്ടിലേറെപ്പേർ വിവിധ ജില്ലകളിലേക്ക് സ്ഥലം മാറിപ്പോയത് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഓരോ തഹസിൽദാർ ഓഫിസിലും ഓരോ റവന്യു ഇൻസ്പെക്ടർമാർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ജില്ലയിൽ ആകെ ഒരു റവന്യു ഇൻസ്പെക്ടർ എന്ന നിലയിലെത്തി. ഡപ്യൂട്ടി തഹസിൽദാർ, ക്ലാർക്ക് തസ്തികകളിലും വലിയ കുറവുണ്ടായി.

കാക്കാഴം പാലത്തിന്റെ നിർമാണത്തിന്  ഭാരപരിശോധന  നടത്തിയപ്പോൾ.			         ചിത്രം : മനോരമ.
കാക്കാഴം പാലത്തിന്റെ നിർമാണത്തിന് ഭാരപരിശോധന നടത്തിയപ്പോൾ. ചിത്രം : മനോരമ.

സർവേയിലെ പിഴവ് കാരണം ജില്ലയുടെ പല ഭാഗങ്ങളിലും ഇനിയും ഭൂമിയേറ്റെടുക്കേണ്ടതുണ്ട്. നിലവിൽ ഏറ്റെടുത്ത ഭൂമിയുടെ ബാക്കിയായി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നതിന് പകരം വിലപേശി വാങ്ങാൻ ദേശീയപാത അതോറിറ്റിയെ നിയമം അനുവദിക്കുന്നുണ്ട്. അത്തരത്തിൽ ഭൂമി എടുത്താ‍ൽ ജില്ലാ റവന്യു ഭൂമിയേറ്റെടുക്കൽ വിഭാഗത്തിന് അധികഭാരം ഉണ്ടാകില്ല. അല്ലെങ്കിൽ ജീവനക്കാരുടെ കുറവ് ഭൂമിയേറ്റെടുക്കലിനെ ബാധിക്കും. ഭൂമിയേറ്റെടുക്കൽ പുരോഗതി വിലയിരുത്താൻ ഇന്നലെ ചേർന്ന യോഗത്തിലും ജീവനക്കാരുടെ കുറവ് ചർച്ചയായി. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് ജില്ലാ ഭൂമിയേറ്റെടുക്കൽ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

സ്കൂളിന്റെ ആധാരത്തിൽ തട്ടിനിന്ന പ്രശ്നത്തിന് പരിഹാരം; തുക അനുവദിക്കും

ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട്,  പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂളിന്റെ ആധാരം കാണാനില്ലെന്ന പ്രശ്നത്തിന്   പരിഹാരം. ഒരാഴ്ച  നീണ്ട പ്രശ്നത്തിന് അവസാനമായി സ്കൂൾ അധികൃതർ ആവശ്യമായ രേഖകൾ സമർപ്പിച്ചു. ഇതോടെ തുക അനുവദിക്കാൻ തീരുമാനമായി.

സ്കൂൾ കെട്ടിടം പൊളിക്കുന്നതിനുള്ള നഷ്ടപരിഹാരമായി 25 കോടി രൂപ ഭൂമിയേറ്റെടുക്കൽ വിഭാഗം വകയിരുത്തി മാറ്റി വച്ചിരിക്കുകയാണ്. നിലവിൽ ദേശീയപാതയുടെ ഭാഗമായി ജില്ലയിൽ ഏറ്റവും വലിയ നഷ്ടപരിഹാരത്തുക നൽകുന്നത് പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂളിനാണ്.

സ്കൂളിലെ അഞ്ചുനിലക്കെട്ടിടമാണ് പൊളിക്കുന്നത്. നഷ്ടപരിഹാരമായി 27 കോടിയോളം രൂപയാണ് നൽകുന്നത്. ഇതിൽ 25 കോടിയാണ് നിലവിൽ എത്തിയിട്ടുള്ളത്. വർഷങ്ങളായി സ്കൂൾ അധികൃതർ തന്നെയാണ് ഈ ഭൂമിയുടെ കരം അടയ്ക്കുന്നതെങ്കിലും അസ്സൽ ആധാരം ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കാൻ വൈകിയിരുന്നു. ഹരിപ്പാട് ഡാണാപ്പടിക്കു സമീപത്തെ സ്വകാര്യ ആശുപത്രിക്കു നൽകിയ 16 കോടി രൂപയാണ് രണ്ടാമത്തെ ഉയർന്ന നഷ്ടപരിഹാരം.

കാക്കാഴം പാലം: ഭാരപരിശോധന തുടങ്ങി

ദേശീയപാത 66ന്റെ ഭാഗമായി കാക്കാഴത്ത് പണിയുന്ന പുതിയ റെയിൽവേ മേൽപാലത്തിന്റെ ടെസ്റ്റ് പൈൽ നടത്തി ഭാരപരിശോധന തുടങ്ങി. മണ്ണിന്റെ ഉറപ്പ് പരിശോധിക്കുന്നതിനാണ് ടെസ്റ്റ് പൈൽ നടത്തി ഭാരപരിശോധന നടത്തുന്നത്. കോൺക്രീറ്റ് കട്ടകൾ അടുക്കിവച്ചാണ്  പരിശോധന. റെയിൽപാത കടന്നു പോകുന്നതിന് മുകളിലായി 63.4 മീറ്റർ നീളമുള്ള സ്പാനാണ് നിർമിക്കുന്നത്.

ഇതിനെ സമീപന പാതയുമായി ബന്ധിപ്പിച്ച് വടക്കു ഭാഗത്ത് 22 മീറ്റർ നീളമുള്ള 8 സ്പാനുകളും തെക്കു ഭാഗത്ത് 22 മീറ്റർ നീളമുള്ള 5 സ്പാനുകളും ഉണ്ടാകും. തെക്കുഭാഗത്ത് മണ്ണിട്ട് ഉയർത്തിയ റോഡിലേക്കാകും റെയിൽവേ മേൽപാലം വന്നു ചേരുക. അമ്പലപ്പുഴ ജംക്‌ഷനിൽ 35 മീറ്റർ നീളമുള്ള സ്പാനോട് കൂടിയ അടിപ്പാതയും നിർമിക്കുന്നുണ്ട്.

ഫ്ലാറ്റ് മുഴുവനായി പൊളിക്കണമെന്ന് താമസക്കാർ

നങ്ങ്യാർകുളങ്ങര ജംക്‌ഷനു സമീപത്തെ ഫ്ലാറ്റ് ദേശീയപാതയ്ക്കായി മുഴുവനായും ഏറ്റെടുക്കണമെന്ന് താമസക്കാർ. ഫ്ലാറ്റിന്റെ പകുതിയോളം സ്ഥലം മാത്രമാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. എന്നാൽ പകുതി ഭാഗം പൊളിക്കുന്നതോടെ ഫ്ലാറ്റിന്റെ ഉറപ്പിനെ ബാധിക്കുമെന്നും അപകടകരമായ സ്ഥിതിയിൽ താമസിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി ഫ്ലാറ്റിലെ പത്തോളം താമസക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.

പൊതുമരാമത്ത് വകുപ്പ് വിദഗ്ധ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും ഫ്ലാറ്റ് മുഴുവനായി ഏറ്റെടുക്കണോയെന്ന് തീരുമാനിക്കുക. മുഴുവനായി ഏറ്റെടുക്കേണ്ടി വന്നാൽ ദേശീയപാത നിർമാണത്തിന് സാമ്പത്തിക ബാധ്യതയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com