ഭക്ഷ്യവിഷബാധയേറ്റ പശു ഗുരുതരാവസ്ഥയിൽ
Mail This Article
പൂച്ചാക്കൽ∙ കാലിത്തീറ്റ വഴി വിഷബാധയേറ്റ തിരുനല്ലൂർ ‘പവിത്രം’ ലീല പവിത്രന്റെ ഫാമിലെ കറവപ്പശു ഗുരുതരാവസ്ഥയിൽ തുടരുന്നു. ദിവസവും 12 ലീറ്ററോളം പാൽ നൽകിയിരുന്ന പശുവാണ്. കുത്തിവയ്പടക്കം ചികിത്സ തുടരുന്നുണ്ട്. ഇവിടെ രണ്ടു കിടാവും ഗുരുതരാവസ്ഥയിലായിരുന്നു. ഇതിൽ ഒന്ന് അവശതയിലാണ്. ഒന്ന് സുഖം പ്രാപിക്കുന്നു. ഇവിടെ 18 പശുക്കൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്. അതിൽ ഒന്ന് ചത്തു. 7 കറവപ്പശുക്കൾക്കു രോഗം ഭേദമാകാനുണ്ടെന്നു ലീല പവിത്രന്റെ മകൻ ജെൽറ്റിൻ പറഞ്ഞു. ‘‘മരുന്നു നൽകുന്നുണ്ട്. പാൽ കുറഞ്ഞു. പ്രതിദിനം ശരാശരി 2500 രൂപയുടെ നഷ്ടമാണ് പാൽ ഇനത്തിൽ മാത്രമുള്ളത്. തീറ്റ,തൊഴിൽക്കാശ്, മരുന്ന് അടക്കം മറ്റു ചെലവുകളും കൂടി’’– ജെൽറ്റിൻ പറഞ്ഞു.
തിരുനല്ലൂർ കോട്ടപ്പുറം ജയകുമാറിന്റെ ഫാമിലെ 17 പശുക്കൾക്കു രോഗബാധയുണ്ടായിരുന്നു. മരുന്ന് നൽകുന്നുണ്ട്. ഇവിടെയും പാൽ ലഭ്യത കുറഞ്ഞിട്ടുണ്ട്. തിരുനല്ലൂർ ഗവ. എച്ച്എസ്എസിനു സമീപം പര്യാത്ത് കരുണാകരൻ നായരുടെ രണ്ടു പശുക്കൾക്കും രണ്ടു കിടാവുകൾക്കും രോഗബാധയുണ്ടായതും നിയന്ത്രണവിധേയമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം മഞ്ഞാടിയിലെ ഏവിയൻ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലെ പരിശോധനാ സംഘവും സംസ്ഥാന ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് സംഘവും ഫാമുകൾ സന്ദർശിച്ചു വിവരങ്ങൾ തേടിയിരുന്നു. നഷ്ടപരിഹാരത്തിനു സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നാണു കർഷകരുടെ പ്രതീക്ഷ.
പരിശോധനാ സംഘം എത്തിയില്ല
പശുക്കളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ മഞ്ഞാടി ഏവിയൻ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലെ പരിശോധനാ സംഘം ഇന്നലെ എത്തിയില്ല. അതേസമയം ചെങ്ങന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ പശുക്കൾ ആരോഗ്യം വീണ്ടെടുത്തു. താലൂക്കിൽ 30 പശുക്കൾക്കാണ് അസ്വസ്ഥതയുണ്ടായത്. ഭക്ഷ്യവിഷബാധ മൂലം ചെങ്ങന്നൂർ മംഗലം അനുഷ ഭവനിൽ ഗീതാകുമാരിയുടെ പശു കഴിഞ്ഞ ദിവസം ചത്തിരുന്നു.