ആലപ്പുഴ∙ വലിയ ലക്ഷ്യത്തിലേക്കുള്ള ഒരു പിടി നന്മയുമായി ജില്ലയിലെ കുരുന്നുകൾ. ഒരു നേരത്തെ ഭക്ഷണത്തിനു പോലും പണമില്ലാതെ പ്രയാസപ്പെടുന്നവർക്ക് താങ്ങായി കുരുന്നുകൾ കൈകോർത്തതു രാജ്യത്തിനു തന്നെ മാതൃകയാവുകയാണ്. ‘ചിൽഡ്രൻ ഫോർ ആലപ്പി - ഒരു പിടി നന്മ’ എന്നു പേരിട്ട പദ്ധതി വഴിയാണ് ജില്ലയിലെ അതിദരിദ്രരായ കുടുംബങ്ങൾക്കായി വിഭവസമാഹരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ വിഭവസമാഹരണം ഇന്നലെ സ്കൂളുകളിൽ നടത്തി.
ജില്ലയിൽ 3,613 അതിദരിദ്ര കുടുംബങ്ങൾ ഉണ്ടെന്നാണ് സർക്കാർ നടത്തിയ സർവേ കണക്ക്. പല രീതിയിലും അവശതകൾ അനുഭവിക്കുന്ന ഇവരെ കുറച്ചെങ്കിലും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്ക് എത്തിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. കലക്ടർ വി.ആർ.കൃഷ്ണതേജ മുൻകൈ എടുത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി.പ്രസാദാണ് നിർവഹിച്ചത്. വിഭവ സമാഹരണ പ്രവർത്തനങ്ങൾ വിലയിരുത്താനായി കലക്ടർ ജില്ലയിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തിയിരുന്നു.
ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള എണ്ണൂറോളം സ്കൂളുകളും 'ഒരു പിടി നന്മ' പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണ വിഭാഗം ജോയിന്റ് ഡയറക്ടർ വി. പ്രദീപ്കുമാർ, ജനപ്രതിനിധികൾ, സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ ഭാരവാഹികൾ തുടങ്ങിയവരും പദ്ധതി വിലയിരുത്തുന്നതിനായി തിങ്കളാഴ്ച വിവിധ സ്കൂളുകളിൽ എത്തിയിരുന്നു.
"രാജ്യത്തിനു തന്നെ മാതൃകയാണ് നമ്മുടെ കുട്ടികൾ. കുട്ടികൾ വഴി ദാരിദ്ര്യം നിർമാർജനം സാധ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. തദ്ദേശ സ്ഥാപനങ്ങൾ വഴിയും ദാരിദ്ര്യം നിർമാർജനം നടപ്പിലാക്കാനുള്ള പദ്ധതികളുണ്ട്. ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കൾ ആകുന്നവർക്കു മെച്ചപ്പെട്ട ജീവിതം ലഭിക്കുന്ന വഴി ഇവരെ അതിദരിദ്രർ എന്ന പട്ടികയിൽ നിന്ന് ഒഴിവാക്കി, മറ്റൊരു പുതിയ കുടുംബത്തെ കണ്ടെത്തി അവരെയും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. കുട്ടികളെ ആരെയും ഇത് ചെയ്യാനായി നിർബന്ധിക്കുന്നില്ല. ഒരുപാട് മാതാപിതാക്കൾ, സ്കൂളുകൾ എല്ലാവരും പിന്തുണയുമായി മുന്നോട്ട് വരുന്നുണ്ട്." - കലക്ടർ വി.ആർ.കൃഷ്ണ തേജ