പാടശേഖരത്തിലേക്കുള്ള റോഡ് സ്വന്തം ചെലവിൽ നന്നാക്കി കർഷകർ
Mail This Article
കുട്ടനാട് ∙ കൃഷിയിടത്തിലേക്കുള്ള ഏക വഴി ഇടിഞ്ഞു. വിളവെടുത്ത നെല്ല് വിൽക്കാൻ കർഷകർ സ്വന്തം നിലയ്ക്കു റോഡിന്റെ അറ്റകുറ്റപ്പണി ഏറ്റെടുത്തു. കൊടുപ്പുന്ന നാലുനാൽപ്പത് പാടശേഖരത്തിലെ കർഷകരാണു കടുത്ത പ്രതിസന്ധിക്കിടയിലും വീണ്ടും പണം മുടക്കി റോഡ് ഗതാഗത യോഗ്യമാക്കിയത്. പാടശേഖരത്തിന്റെ കിഴക്കേ റോഡാണു തകർന്നത്.
ഇവിടെ നിന്നു നെല്ല് സംഭരിച്ചു പോയ ലോറി അപകടത്തിൽപ്പെട്ടതോടെയാണു റോഡ് തകർന്നത്. നെല്ലുമായെത്തിയ ലോറി രാത്രിയിൽ റോഡിന്റെ കരിങ്കൽ സംരക്ഷണ ഭിത്തി തകർത്തു തോട്ടിലേക്കു വീണിരുന്നു. തുടർന്നു ലോറി കരയ്ക്കു കയറ്റിയെങ്കിലും കൽക്കെട്ടു സഹിതം റോഡു തകർന്നതോടെ നെല്ല് സംഭരിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. 4
00 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ മറ്റു ഭാഗങ്ങളിൽ നിന്നു ലോറിയിലും വള്ളത്തിലും സംഭരണം നടക്കുന്നുണ്ടെങ്കിലും ഈ ഭാഗത്തെ നെല്ല് കെട്ടി കിടക്കുകയാണ്. മഴയോ മറ്റോ പെയ്താൽ നെല്ല് നശിക്കുന്ന അവസ്ഥയുണ്ടാകുമോ എന്ന പേടിയിലാണ് പാടശേഖര സമിതി സ്വന്തം നിലയ്ക്കു റോഡിന്റെ തകരാർ പരിഹരിച്ചത്.
തെങ്ങിൻകുറ്റി ഉറപ്പിച്ചു മണ്ണിറക്കി ബലപ്പെടുത്തിയാണു റോഡ് ഗതാഗത യോഗ്യമാക്കിയത്. ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിൽ അധിക ബാധ്യതകൂടി ഏറ്റെടുക്കേണ്ടി വന്നത് കർഷകർക്ക് ഇരുട്ടടിയായി. പാടശേഖര സമിതിക്കുണ്ടായ നഷ്ടം നികത്താൻ സർക്കാരും കൃഷിവകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നാണു കർഷകർ ആവശ്യപ്പെടുന്നത്.