കള്ളനോട്ട് കേസ്: ഫയലുകൾ ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും
Mail This Article
ആലപ്പുഴ ∙ വനിതാ കൃഷി ഓഫിസർ ഉൾപ്പെടെ പ്രതിയായ കള്ളനോട്ട് കേസിന്റെ ഫയലുകൾ ഇന്നു ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറും. സൗത്ത് പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും ഇനി അന്വേഷണം.കായംകുളം കള്ളനോട്ട് കേസുമായി ആലപ്പുഴയിലെ സംഘത്തിനു ബന്ധമുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. കായംകുളം കേസിലെ പ്രതികളായ ആലപ്പുഴ സ്വദേശി ഹനീഷ്, വയനാട് സ്വദേശി സനീർ എന്നിവരാണ് ആലപ്പുഴയിലെ കള്ളനോട്ട് ഇടപാടിലെ സൂത്രധാരൻമാരെന്ന് പൊലീസ് പറഞ്ഞു. റിമാൻഡിലായിരുന്ന ഇവർ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.
ആലപ്പുഴ കള്ളനോട്ട് കേസിൽ ആകെ 11 പ്രതികളുണ്ട്. ഇതിൽ കൃഷി ഓഫിസർ ജിഷമോൾ ഉൾപ്പെടെ എട്ടുപേരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെയാണ് കായംകുളം കേസിലെ രണ്ടു പ്രതികൾ. മറ്റൊരാളെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. റിമാൻഡിലയതിനു പിന്നാലെ മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ ജിഷയെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. പത്താം തീയതി മുതൽ ജിഷ ആശുപത്രിയിലാണ്. ഇതുവരെ തിരികെ കോടതിയിൽ ഹാജരാക്കിയിട്ടില്ല.