അരൂർ – തുറവൂർ മേൽപാത സ്ഥലമെടുപ്പിന് 3ഡി വിജ്ഞാപനം ഇറങ്ങി
Mail This Article
ആലപ്പുഴ ∙ ദേശീയപാത 66ൽ അരൂർ – തുറവൂർ മേൽപാതയ്ക്കായി സ്ഥലമേറ്റെടുക്കാനുള്ള 3ഡി വിജ്ഞാപനം ഇറങ്ങി. 0.1994 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനാണു വിജ്ഞാപനം. ഏറ്റെടുക്കേണ്ട ബാക്കി സ്ഥലത്തിന്റെ വിജ്ഞാപനം പിന്നീട് ഇറങ്ങും. ഇവിടെ പദ്ധതി നടപ്പാക്കാൻ വേണ്ട ആകെ സ്ഥലത്തിന്റെ 80 ശതമാനത്തിലധികം ദേശീയപാതാ അതോറിറ്റിയുടേതു തന്നെയായതിനാൽ, ടെസ്റ്റ് പൈലിങ് ഉൾപ്പെടെ തുടങ്ങിയിട്ടുണ്ട്. റോഡരികിലെ വൈദ്യുതത്തൂണുകൾ ഉൾപ്പെടെ നീക്കാനും തുടങ്ങി.നിലവിലെ നാലുവരിപ്പാതയ്ക്കു മുകളിലായാണ് ആറുവരി മേൽപാത നിർമിക്കുന്നത്. ഇവിടെ 30 മീറ്റർ വീതിയിൽ ദേശീയപാതാ അതോറിറ്റിക്കു സ്ഥലമുണ്ട്.
മറ്റിടങ്ങളിൽ ദേശീയപാതാ വികസനത്തിനു 45 മീറ്റർ വീതിയിലാണു സ്ഥലമെടുക്കുന്നതെങ്കിലും അരൂർ – തുറവൂർ ഭാഗത്ത് വളരെക്കുറച്ചു സ്ഥലം മാത്രമാണ് ഏറ്റെടുക്കുന്നത്. മേൽപാതയിലേക്കു വാഹനങ്ങൾക്കു കയറാനും ഇറങ്ങാനും സൗകര്യമൊരുക്കുന്ന ഭാഗങ്ങളിലാണു പ്രധാനമായും സ്ഥലം ഏറ്റെടുക്കുന്നത്. രാജ്യത്തെ തന്നെ ഒറ്റത്തൂണിൽ നിർമിക്കുന്ന ഏറ്റവും വലിയ ആറുവരിപ്പാതയാണ് അരൂർ – തുറവൂർ ഭാഗത്ത് 12.75 കിലോമീറ്റർ നീളത്തിൽ വരുന്നത്. മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രമായി പ്രവർത്തിക്കുന്ന അശോക് ബിൽകോൺ കമ്പനിയാണു നിർമാണം നടത്തുന്നത്. 1668.50 കോടി രൂപയാണു പദ്ധതിച്ചെലവ്.