ADVERTISEMENT

ആലപ്പുഴ ∙ അഷ്ടമുടി, വേമ്പനാട് കായലുകളിലെയും പെരിയാറിലെയും മലിനീകരണത്തിന്റെ പേരിൽ കൊച്ചി, കൊല്ലം കോർപറേഷനുകൾക്കും 15 നഗരസഭകൾക്കുമെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കർശന നടപടി ഉണ്ടായേക്കും. മലിനീകരണം തടയാൻ ഈ തദ്ദേശസ്ഥാപനങ്ങൾ എടുത്ത നടപടികൾ തൃപ്തികരമല്ലെന്ന ട്രൈബ്യൂണലിന്റെ വിലയിരുത്തലിനെ തുടർന്നാണിത്. ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴയിട്ട രീതിയിൽ ഈ വിഷയത്തിലും സ്ഥാപനങ്ങൾക്കെതിരെ വൻതുക പിഴ ചുമത്താൻ സാധ്യതയുണ്ടെന്നാണു സംസ്ഥാന സർക്കാരിലെ ഉന്നതർ നൽകുന്ന സൂചന.

ജില്ലാ തലത്തിൽ വരെ ട്രൈബ്യൂണൽ നേരിട്ടു പരിശോധന നടത്താനും ആലോചനയുണ്ട്.മാലിന്യ സംസ്കരണത്തിനും ജലാശയ മലിനീകരണം തടയാനും ഈ തദ്ദേശ സ്ഥാപനങ്ങൾ എടുത്ത നടപടികളെപ്പറ്റി ട്രൈബ്യൂണൽ മുൻപ് റിപ്പോർട്ട് തേടിയിരുന്നു. സംസ്ഥാന തലത്തിൽ ഇന്നലെ ഓൺലൈൻ യോഗം ചേർന്നു റിപ്പോർട്ടുകൾ സംബന്ധിച്ചു ചർച്ച നടത്തി. ജലാശയ മലിനീകരണത്തിനെതിരെ സ്ഥാപനങ്ങൾ എടുത്ത നടപടികൾ ഒട്ടും തൃപ്തികരമല്ലെന്നാണ് ട്രൈബ്യൂണൽ വിലയിരുത്തിയത്.

റിപ്പോർട്ട് തേടിയത് ഈ നഗരസഭകളോട്

ആലപ്പുഴ, ചേർത്തല, മരട്, തൃപ്പൂണിത്തുറ, വൈക്കം, കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ, ആലുവ, ഏലൂർ, അങ്കമാലി, കളമശേരി, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, നോർത്ത് പറവൂർ നഗരസഭകളോടുമാണു റിപ്പോർട്ട് തേടിയത്. തദ്ദേശഭരണ (നഗരം) ഡയറക്ടർ വഴിയാണ് ഈ സ്ഥാപനങ്ങൾ റിപ്പോർട്ട് നൽകിയത്. വിവിധ തരം മലിനീകരണങ്ങൾക്കെതിരെ നടത്തിയ പരിശോധനകൾ, ചുമത്തിയ പിഴ തുടങ്ങിയവയും ഫ്ലാറ്റുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയിലെ മാലിന്യ സംസ്കരണ നടപടികളും  സംബന്ധിച്ച്  പ്രത്യേക ചോദ്യാവലി നൽകിയിരുന്നു. എന്നാൽ, നിയമപ്രകാരമുള്ള പല നടപടികളും എടുത്തിട്ടില്ലെന്നാണു റിപ്പോർട്ടിൽ നിന്നു വ്യക്തമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com