ആലപ്പുഴ ∙ വേമ്പനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ 10 കോടി രൂപ പിഴയടയ്ക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടത് മലിനീകരണ വിഷയത്തിൽ എടുത്ത നടപടികളെപ്പറ്റി സംസ്ഥാനം നൽകിയ റിപ്പോർട്ടിൽ അതൃപ്തി അറിയിച്ചുകൊണ്ട്. സംസ്ഥാനം എടുത്ത നടപടികൾ പര്യാപ്തമല്ല. ജനങ്ങളുടെ അവകാശം ഉറപ്പാക്കുന്നതിൽ നിസ്സഹായത പറയാൻ സംസ്ഥാനത്തിനു കഴിയില്ല. കായൽ മലിനീകരണം ഇപ്പോഴും തുടരുന്നു. റംസർ സൈറ്റുകളായ ഈ കായലുകളുടെ സംരക്ഷണത്തിനു സുപ്രീം കോടതി ഉത്തരവും ബാധകമാണെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.
വിധി സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും തണ്ണീർത്തട അതോറിറ്റിയും നിയമപരമായ അധികാരം ഉപയോഗിക്കണം. പിഴത്തുക വിനിയോഗിച്ചതു സംബന്ധിച്ച് 6 മാസം കഴിയുമ്പോൾ ട്രൈബ്യൂണലിന്റെ റജിസ്ട്രാർ ജനറലിന് റിപ്പോർട്ട് നൽകണം. ഒക്ടോബർ 31 ആണ് ഇതിന്റെ സമയപരിധി. പരിസ്ഥിതി അഡിഷനൽ ചീഫ് സെക്രട്ടറി മാസത്തിൽ ഒരിക്കലെങ്കിലും കർമ പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും യോഗത്തിന്റെ തീരുമാനങ്ങൾ സംസ്ഥാനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം. മൂന്നു മാസത്തിലൊരിക്കൽ ചീഫ് സെക്രട്ടറി അവലോകനം നടത്തണം.
ഇതുവരെ എടുത്ത നടപടികളെപ്പറ്റി സംസ്ഥാനം ട്രൈബ്യൂണലിനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്:
∙ തദ്ദേശ ഭരണ സ്ഥാപനങ്ങൾ, ഫ്ലാറ്റ് ഉടമകൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, വഞ്ചിവീടുകൾ, വ്യവസായ യൂണിറ്റുകൾ എന്നിവയ്ക്ക് ഉൾപ്പെടെ 4 ജില്ലകളിലായി 1,176 നോട്ടിസുകൾ അയച്ചു (ആലപ്പുഴ 790, എറണാകുളം 167, കോട്ടയം 215, കൊല്ലം 4).
∙ മലിനജല സംസ്കരണ പ്ലാന്റുകൾ ഇല്ലാത്തതിന്റെ പേരിൽ 209 തദ്ദേശ സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി.
∙ അനധികൃതമായി മലിനജലം ഒഴുക്കിയ 1,939 നിർഗമന മാർഗങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ അടപ്പിച്ചു.
∙ നിയമം ലംഘിച്ചു മാലിന്യം തള്ളിയതിന് 1,74,82,635 രൂപ പിഴയിട്ടു.
∙ മലിനീകരണം തടയുന്നതിൽ പരാജയപ്പെട്ടതിന് 2 കോർപറേഷനുകൾക്കും 7 നഗരസഭകൾക്കും നോട്ടിസ് നൽകി.
∙ മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
∙ മെട്രോ റെയിലിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാൻ എന്തൊക്കെ നടപടിയെടുക്കുമെന്ന് ജൽ ശക്തി മന്ത്രാലയത്തെ അറിയിച്ചു.