പനി ബാധിതരിൽ കോവിഡ് ടെസ്റ്റ് നടത്താതെ ആശുപത്രികൾ; കോവിഡ് മേലോട്ട്, പരിശോധന താഴോട്ട്
Mail This Article
ആലപ്പുഴ∙ പനി ബാധിതരായി ഒട്ടേറെയാളുകൾ ആശുപത്രികളിൽ ചികിത്സ തേടുമ്പോഴും കോവിഡ് ആണോയെന്ന പരിശോധന കുറവാണ്. ഇപ്പോൾ ദിവസേന ശരാശരി 10–15 പേർ ജില്ലയിൽ കോവിഡ് പോസിറ്റീവ് ആകുന്നുണ്ട്. കേസുകൾ ഉയരുമ്പോൾ, സംസ്ഥാനത്തൊരിടത്തും സർക്കാർ മേഖലയിൽ കോവിഡ് വാക്സീൻ സ്റ്റോക്കില്ല.ജില്ലയിൽ ജനുവരിയിൽ വാക്സീൻ എത്തിച്ചിരുന്നെങ്കിലും അതും തീർന്നു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 10,11 തീയതികളിലാണു മോക്ഡ്രിൽ. ആശുപത്രികളിൽ കിടക്കകൾ, ഓക്സിജന്റെയും മരുന്നിന്റെയും സ്ഥിതി, പരിശോധന തുടങ്ങിയവ മോക്ഡ്രില്ലിൽ വിലയിരുത്തും.
കോവിഡ് ലക്ഷണങ്ങളോടെ കടുത്ത പനിയുമായി ആശുപത്രികളിൽ എത്തുന്നവരെ മാത്രമാണു കോവിഡ് പരിശോധനയ്ക്കു വിധേയരാക്കുന്നത്. കോവിഡ് വീണ്ടും കൂടിയതോടെ ബൂസ്റ്റർ ഡോസിനും മറ്റുമായി പലരും സർക്കാർ ആശുപത്രികളെ സമീപിക്കുന്നുണ്ട്. എന്നാൽ പലയിടത്തും വാക്സീൻ സ്റ്റോക്കില്ല. മുൻപു വാക്സീൻ ഉണ്ടായിരുന്നപ്പോൾ, പല ദിവസങ്ങളിലും സ്വീകരിക്കാൻ ആളില്ലായിരുന്നു. പൊട്ടിച്ച കുപ്പികൾ അങ്ങനെ ഉപയോഗശൂന്യമായി.
ജില്ലയിൽ നിലവിൽ കോവിഡ് വാക്സീൻ സ്റ്റോക്കില്ല. എപ്പോൾ വാക്സീൻ ലഭിക്കുമെന്നും അറിയിച്ചിട്ടില്ല. മറ്റു ജില്ലകളിലും സമാനസ്ഥിതിയാണ്. ഡോ.ജമുന വർഗീസ്, ഡിഎംഒ