നന്മയുള്ള ലോകമേ...;കായലിലെ പ്ലാസ്റ്റിക് മാലിന്യം കോരൽ യജ്ഞവുമായി നന്മ കൂട്ടായ്മ
Mail This Article
ആലപ്പുഴ ∙ വാടക്കനാലിലെയും പുന്നമടക്കായലിലെയും പ്ലാസ്റ്റിക് മാലിന്യം കായൽ മേഖലയിൽ താമസിക്കുന്നവരുടെ നേതൃത്വത്തിൽ കോരിയെടുത്തു. വേർതിരിച്ച ശേഷം ഇവ ഉണക്കി പ്ലാസ്റ്റിക് ബാഗുകളിൽ സൂക്ഷിച്ചു. ഇത് നഗരസഭാ അധികൃതർ നിർദേശിക്കുന്ന ഏജൻസിക്ക് നൽകും.നെഹ്റു ട്രോഫി വാർഡിൽ വേമ്പനാട്ട് കായലിന്റെ കരയിൽ താമസിക്കുന്ന എസ്.ഡി.അഭയദേവൻ, ബോബൻ സിത്താര തുടങ്ങിയവർ ചേർന്നു രൂപീകരിച്ച നന്മ കായൽ ശുചീകരണ സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്ലാസ്റ്റിക് മാലിന്യം കോരിയത്. ഫെബ്രുവരി 26ന് തുടങ്ങിയ കോരൽ പിന്നീടുള്ള എല്ലാ ഞായറാഴ്ചകളിലും നടന്നു.
നാലഞ്ചു വള്ളത്തിൽ സഞ്ചരിച്ച് വല ഉപയോഗിച്ചായിരുന്നു കോരിയത്. ജൈവ മാലിന്യം വെള്ളത്തിൽ തന്നെ നിക്ഷേപിച്ചു. ഓഗസ്റ്റ് മാസത്തോടെ വാടക്കനാൽ, വാണിജ്യ കനാൽ, പുന്നമടക്കായൽ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം പുർണമായി കോരിയെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് നന്മയുടെ പ്രവർത്തകർ. ഇതിനിടെ നാട്ടുകാരെയും ഹൗസ് ബോട്ട് ഉടമകളെയും ജീവനക്കാരെയും ബോധവൽക്കരിക്കാനുള്ള വിവിധ പരിപാടികൾ നടത്തും.