ADVERTISEMENT

വള്ളികുന്നം ∙ പൊലീസ് കസ്റ്റഡിയിലെടുത്ത മദ്യലഹരിയിലായിരുന്ന യുവാവ് സ്റ്റേഷനിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. വള്ളികുന്നം പൊലീസ് കസ്റ്റഡിയിലെടുത്ത ഇലിപ്പക്കുളം പ്രകാശ് ഭവനത്തിൽ പ്രിൻസ് (23) ആണ് ലോക്കപ്പിലെ ശുചിമുറിക്കുള്ളിൽ ആത്മഹത്യാശ്രമം നടത്തിയത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വട്ടക്കാട്ട് ക്ഷേത്ര ഉത്സവത്തിനെത്തിയ പ്രിൻസും സുഹൃത്ത് ഇലിപ്പക്കുളം വസുന്ധരയിൽ അശ്വിനും (21) ഷാപ്പിൽ ബഹളമുണ്ടാക്കി പുറത്തിറങ്ങിയ സമയത്ത് ഇവരുടെ ബൈക്കും ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറും ചൂനാട് പെട്രോൾ പമ്പിനു സമീപം കൂട്ടിമുട്ടി. ഇതെത്തുടർന്ന് വാക്കേറ്റവും കയ്യാങ്കളിയും നടക്കുന്ന സമയത്ത് സ്ഥലത്തെത്തിയ പൊലീസ് പ്രിൻസിനെ ജീപ്പിൽ സ്റ്റേഷനിലെത്തിച്ചു. പിന്നാലെ അശ്വിനും ബൈക്കിൽ സ്റ്റേഷനിലെത്തി.

ഈ സമയം വട്ടക്കാട്ട് ക്ഷേത്രത്തിൽ സംഘർഷമുണ്ടായതറിഞ്ഞ പൊലീസ് ഇരുവരെയും ലോക്കപ്പിലാക്കി സംഭവസ്ഥലത്തേക്കു പോയി. സ്റ്റേഷനിലുണ്ടായിരുന്ന മറ്റു പൊലീസുകാർ തുടർനടപടികൾക്കായി ഒരുങ്ങവേ പ്രിൻസ് വസ്ത്രങ്ങൾ ഉൗരിമാറ്റി ഷർട്ട് ഉപയോഗിച്ചു കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.അശ്വിന്റെ ബഹളം കേട്ട് പൊലീസ് ലോക്കപ്പ് തുറന്ന് പ്രിൻസിനെ ആദ്യം കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലുമാക്കി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി. ചെങ്ങന്നൂർ ഡിവൈഎസ്പി ആർ.ബിനു ഇന്നലെ സ്റ്റേഷനിലെത്തി വിശദാംശങ്ങൾ ശേഖരിച്ചു. പ്രിൻസും അശ്വിനും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്കൂട്ടർ യാത്രികരായ ദമ്പതികളുടെ പരാതിയിൽ ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com