യുവാവ് സമീപവാസിയുടെ വീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ
Mail This Article
ചാരുംമൂട്∙ സമീപവാസിയുടെ വീടിന്റെ പൂമുഖത്ത് യുവാവ് പൊള്ളലേറ്റു മരിച്ചു. നൂറനാട് പുലിമേൽ കൂമ്പളൂർ വീട്ടിൽ പരേതനായ രവീന്ദ്രന്റെ മകൻ ജിതേഷ് (38) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.ജിതേഷിന്റെ വീടിന് 500 മീറ്ററോളം അകലെയുള്ള പുലിമേൽ ശിവശൈലത്തിൽ രാമചന്ദ്രൻ നായരുടെ ഇരുനില വീടിന്റെ താഴത്തെ നിലയിൽ പൂമുഖത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. വീട്ടിലുണ്ടായിരുന്ന രാമചന്ദ്രൻ നായർക്കും (76 ) മകൾ ആശയ്ക്കും (46) പൊള്ളലേറ്റിട്ടുണ്ട്. ആശ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.വീടിനുള്ളിൽ തീപടർന്നിരുന്നു. രണ്ടു നിലകളിലെയും ജനൽച്ചില്ലുകൾ പൊട്ടിച്ചിതറിയ നിലയിലാണ്.മൃതദേഹം കിടന്നിരുന്ന പൂമുഖത്ത് ടൈലുകൾ പൊട്ടിയിട്ടുണ്ട്.
വിവരം അറിഞ്ഞ് നൂറനാട് പൊലീസും ഫയർഫോഴ്സും എത്തിയാണ് തീ അണച്ചത്. പെട്രോൾ ഉപയോഗിച്ച് ജിതേഷ് സ്വയം തീ കൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഡ്രൈവറായ ജിതേഷിന് രാമചന്ദ്രൻ നായരുടെ വീടുമായി വളരെ അടുപ്പമുണ്ടായിരുന്നു. ഇവരുടെ ഡ്രൈവറായും ജിതേഷ് ജോലി ചെയ്തിരുന്നു. 6 മാസം മുൻപാണ് ഇവിടത്തെ വാഹനം വിറ്റത്.സംഭവ സമയം രാമചന്ദ്രൻ നായരും ഭാര്യ ഉമയമ്മയും മകൾ ആശയും രണ്ട് ചെറുമക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഗൾഫിൽ നഴ്സായി ജോലി ചെയ്യുന്ന ആശ ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്.ഉച്ചയ്ക്ക് ജിതേഷ് വീട്ടിലുണ്ടായിരുന്നപ്പോൾ ഒരു ഫോൺ വരികയും ഭക്ഷണം കഴിക്കാതെ ബൈക്കുമെടുത്ത് പോകുകയുമായിരുന്നെന്ന് അമ്മ വസുമതി പറഞ്ഞു. നൂറനാട് സിഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും ആലപ്പുഴ നിന്നെത്തിയ ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. സമഗ്രമായ അന്വേഷണം വേണമെന്ന് ജിതേഷിന്റെ ബന്ധുക്കൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.