ഓടാതെ നശിക്കുന്നു: ശമ്പളവും ഇന്ധനച്ചെലവും നൽകാൻ ധനവകുപ്പിന് ഫണ്ടില്ല, ഇനി ആംബുലൻസ് അനുവദിക്കില്ലെന്ന് എംപി
Mail This Article
ആലപ്പുഴ ∙ കോവിഡ് കാലത്ത് ആംബുലൻസിനു വേണ്ടിയുള്ള നിരന്തര ആവശ്യത്തെത്തുടർന്ന് എംപി ഫണ്ടിൽ നിന്ന് എ.എം.ആരിഫ് 8 ആംബുലൻസുകൾ നൽകി. ആരോഗ്യമന്ത്രി അതു ഫ്ലാഗ് ഓഫ് ചെയ്തു. പക്ഷേ, ഓടിക്കാൻ ഫണ്ട് വേണ്ടേ. ധനവകുപ്പ് ഉടക്കിട്ടു. പലവിധ ഇടപെടലും നടത്തിയിട്ടും രക്ഷയില്ല. ഒടുവിൽ എംപി തീരുമാനിച്ചു: ആരു ചോദിച്ചാലും ഇനി ആംബുലൻസ് ഇല്ല.
2019–20 കാലത്താണ് ബ്ലോക്ക് പഞ്ചായത്തുകൾക്കായി എംപി ആംബുലൻസുകൾ അനുവദിച്ചത്. പക്ഷേ ഡ്രൈവർക്കു ശമ്പളം നൽകാനും ഇന്ധനത്തിനും പണമില്ലെന്നു ധനവകുപ്പ് അറിയിച്ചു. പണം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറായിരുന്നു. പക്ഷേ, ധനവകുപ്പിന്റെ അനുമതി കിട്ടിയില്ല. 6 പഞ്ചായത്തുകൾ പിന്നീടു മറ്റു വഴികളിൽ പണം കണ്ടെത്തി ആംബുലൻസുകൾ ഓടിക്കാൻ തുടങ്ങി. തൃക്കുന്നപ്പുഴ, തണ്ണീർമുക്കം ആശുപത്രികൾക്കു നൽകിയവ ഓടാതെ നശിക്കാൻ തുടങ്ങി. 3 വർഷത്തിനു ശേഷം തൃക്കുന്നപ്പുഴയിലേത് ഈയിടെ ഓടിത്തുടങ്ങി.
ഇത് ഓടിക്കാൻ നേരത്തേ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെയ്ന്റനൻസ് ഗ്രാന്റിൽ ഉൾപ്പെടുത്തി പണം അനുവദിച്ചിരുന്നു. പക്ഷേ, ധനവകുപ്പ് അംഗീകരിച്ചില്ല. ഇപ്പോൾ ജനറൽ പർപ്പസ് ഗ്രാന്റ് എടുത്താണ് ഓടിക്കുന്നത്. തണ്ണീർമുക്കം ആശുപത്രിക്കു നൽകിയ ആംബുലൻസ് ഇതുവരെ അനങ്ങിയിട്ടില്ല. താൻ തദ്ദേശഭരണ മന്ത്രിയെ ഒട്ടേറെത്തവണ ഈ പ്രശ്നം അറിയിച്ചിരുന്നെന്ന് ആരിഫ് പറഞ്ഞു. ധന വകുപ്പിൽ നിന്നാണ് നടപടിയുണ്ടാകേണ്ടതെന്നു മന്ത്രി അറിയിച്ചു. തുടർന്നു ധനമന്ത്രിയെയും സമീപിച്ചിരുന്നു.
'