ഗർഭിണിയായ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമം: രോഗിയും അറസ്റ്റിൽ
Mail This Article
ചെങ്ങന്നൂർ ∙ ഗവ.ജില്ലാ ആശുപത്രിയിൽ എട്ടുമാസം ഗർഭിണിയായ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രോഗി അറസ്റ്റിൽ. ബിഹാർ സ്വദേശി രാമചന്ദ്ര റായിയെ ആണ് (സരൺ–60) ഇന്നലെ ഉച്ചയോടെ ചെങ്ങന്നൂർ ടൗണിൽ നിന്ന് എസ്ഐ എം.സി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ബിഹാർ സ്വദേശി അഞ്ജനി റായിയെ (43) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബുധൻ രാത്രി പത്തേകാലോടെ
അസ്വാസ്ഥ്യം അനുഭവപ്പെട്ട രാമചന്ദ്രറായിയെയും കൊണ്ട് ഒപ്പം ജോലി ചെയ്യുന്ന ആറ് അതിഥി തൊഴിലാളികൾ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ.നീരജ അനു ജയിംസിനെ ആക്രമിക്കാൻ തുനിഞ്ഞെന്ന കേസിലാണ് അറസ്റ്റ്.
കിടക്കയിൽ കിടന്ന രാമചന്ദ്രറായി ഡോക്ടറെ ചവിട്ടാൻ ശ്രമിച്ചു. എന്നാൽ, കുറുകെ നിന്ന സെക്യൂരിറ്റി ജീവനക്കാരൻ കെ.കെ.സുരേന്ദ്രനാണു ചവിട്ടേറ്റത്. വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയാണ് കഴിഞ്ഞദിവസം അഞ്ജനി റായിയെ അറസ്റ്റ് ചെയ്തത്.