ദുരിതത്തിന് അൽപം അറുതി; കോന്തങ്കേരി ചിറയിലേക്ക് വഴിക്കായി 25 ലക്ഷം അനുവദിക്കും
Mail This Article
എടത്വ ∙ വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ നീന്തിമാത്രം എത്താൻ കഴിയുന്ന തകഴി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുന്നൂറും പാടശേഖരത്തെ തുരുത്തായ കോന്തങ്കേരിചിറ നിവാസികൾക്ക് വീട്ടിലെത്താനുള്ള വഴിതെളിയുന്നു. ഇവരുടെ ദുരിതം മനോരമ ‘ദിനചിത്രം’ കോളത്തിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ബാലാവകാശ കമ്മിഷനുൾപ്പടെ ഇടപെട്ടിരുന്നു. ബാലാവകാശ കമ്മിഷൻ നൽകിയ പരാതിയെ തുടർന്ന് ജില്ലാ കലക്ടർ വിളിച്ചു കൂട്ടിയ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുകയും പഞ്ചായത്ത് അധികൃതരെ വിളിച്ചു വരുത്തി ഇക്കാര്യത്തിൽ എന്തു ചെയ്യാൻ കഴിയുമെന്ന് ആരായുകയും ചെയ്തു. പ്രകൃതിദുരന്ത നിവാരണ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചാൽ വഴി നിർമിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ നിർദേശം നൽകി. തുടർന്ന് കലക്ടറുടെ നിർദേശ പ്രകാരം തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എൻജിനീയർ പഞ്ചായത്ത് സെക്രട്ടറി എന്നിവർ സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയാറാക്കി.
എന്നാൽ, നിലവിലുള്ള പാത കരിങ്കല്ലുകെട്ടി ഉയർത്തി ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ റോഡ് നിർമിക്കാൻ കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് അഭിപ്രായമുയർന്നു. അത് വേഗത്തിൽ നടക്കാൻ സാധ്യതയില്ലാത്തതിനാൽ മുളകൊണ്ട് വശം നിർമിച്ച് ചെറിയ വീതിയിൽ റോഡ് നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റാണ് തയാറാക്കിയത്. ഇത് കലക്ടർക്ക് സമർപ്പിക്കും. എന്നാൽ ഏതു വഴി നിർമിച്ചാലും തണ്ണീർത്തട ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ പല കടമ്പകൾ കടന്നാൽ മാത്രമേ നിർമാണ പ്രവർത്തനം നടക്കുകയുള്ളൂ. മാത്രമല്ല ഉടമകളുടെ അനുവാദവും ലഭിക്കണം. കോളനി നിവാസികളുടെ ദുരിതകഥ പുറത്തു വന്നതോടെ സംസ്ഥാന ബാലാവകാശ കമ്മിഷനും വനിത ശിശുവികസന ഡയറക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും എത്തി കോളനി നിവാസികളുമായി സംസാരിക്കുകയും നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.
മനോരമ ദിനചിത്രം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും, സബ് ജഡ്ജിയുമായ എം.ടി. ജലജാറാണിയുടെ നിർദേശപ്രകാരം ലീഗൽ സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ബാലാവകാശ കമ്മിഷന്റെയും വനിത ശിശുവികസന വകുപ്പിന്റെയും ഇടപെടൽ ഉണ്ടായത്. വർഷങ്ങളായി കുട്ടികളും കുടുംബവും ദുരിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പാടത്തെ വെള്ളക്കെട്ടു കാരണം താമസ സ്ഥലത്തും വെള്ളമാണ്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പണം അനുവദിച്ചെങ്കിലും നിർമാണ പ്രവർത്തനം പോലും നടത്താൻ സാധിക്കുന്നില്ല. ശുചിമുറി പോലും നിർമിക്കാൻ പറ്റാത്ത അവസ്ഥയാണ്. സ്കൂൾ തുറക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. അതിനു മുൻപ് എന്തെങ്കിലും നടപടി ആകും എന്നാണ് കുട്ടികളുടെ പ്രതീക്ഷ.