ബൈക്കിലെത്തി മാലപൊട്ടിച്ച പ്രതി പിടിയിൽ
Mail This Article
ഹരിപ്പാട് ∙ സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി മഹാദേവികാട് അജിത് ഭവനത്തിൽ അജിത്ത്(39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 28ന് രാവിലെ 6ന് ഹരിപ്പാട് ക്ഷേത്രത്തിൽ നിന്നു മണ്ണാറശാലയിലേക്ക് പോയ തെക്കേക്കര സ്വദേശിനി വത്സലയുടെ (58) മാലയാണ് പിന്നാലെ ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുത്തത്.ഹെൽമറ്റ് ധരിച്ചെത്തിയ പ്രതി ബൈക്കിൽ സ്കൂട്ടറിന് അടുത്തെത്തിയ ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാലപൊട്ടിച്ചെടുത്തതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴെ വീഴുകയും വീട്ടമ്മ അലറി ബഹളം വയ്ക്കുകയും ചെയ്തു.
അപ്പേഴേയ്ക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ലോക്കറ്റ് ഉൾപ്പെടെ 30 ഗ്രാമിന്റെ സ്വർണമാലയാണ് അപഹരിച്ചത്.ഹരിപ്പാട് പൊലീസിൽ പരാതി കൊടുത്തതിനെ തുടർന്ന് എസ്എച്ച്ഒ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ ടീം രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.സംഭവം നടന്നതിനു പിന്നാലെ ഹരിപ്പാട്–മണ്ണാറശാല റോഡിൽ നിന്നു ഒരു ബൈക്ക് ഇട റോഡുകൾ കയറി കാർത്തികപ്പള്ളി റോഡിലെത്തി പോകുന്നതു കണ്ടു. ബൈക്കിനു നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു. മഹാദേവികാടു വരെ ബൈക്കിൽ യുവാവ് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതേ തുടർന്ന് മാഹാദേവികാട് ഭാഗത്ത് സിസിടിവിയിൽ കണ്ട ബൈക്കുള്ളവരെ രഹസ്യമായി അന്വേഷിച്ചു.
തുടർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവ സമയത്ത് പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ഹരിപ്പാട് ടവറിന്റെ പരിധിയിലായിരുന്നു. നേരിട്ട് ദേശീയപാതയിലെത്താൻ വഴിയുണ്ടായിട്ടും ഇടവഴികളിലൂടെ സഞ്ചരിച്ചതാണ് പൊലീസിന് സംശയമുണ്ടാകാൻ കാരണമായത്. ഇയാളിൽ നിന്നും മാല വിറ്റുകിട്ടിയ 102000രൂപയും മാല വിറ്റ സ്ഥാപനത്തിൽ നിന്നും മാലയുടെ 22.850 ഗ്രാം ഭാഗം സ്വർണവും പൊലീസ് കണ്ടെടുത്തു. എസ്ഐമാരായ ശ്രീകുമാർ, ഷൈജ, എഎസ്ഐ ശ്രീകുമാർ, സിപിഒമാരായ എ. നിഷാദ്, ഇയാസ് അൽ ആമീൻ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.