ആടിനെ മുറ്റത്തു കൂടി കൊണ്ടുപോയി; അയൽവാസിയെ കമ്പിവടിക്ക് അടിച്ച കേസിൽ പ്രതിക്ക് 8 വർഷം തടവുശിക്ഷ
Mail This Article
ചെങ്ങന്നൂർ ∙ ആടിനെ മുറ്റത്തു കൂടി കൊണ്ടുപോയതിൽ പ്രകോപിതനായി അയൽവാസിയുടെ തലയ്ക്ക് കമ്പിവടിക്ക് അടിച്ച കേസിൽ പ്രതിക്ക് 8 വർഷം തടവും പിഴയും. താമരക്കുളം കണ്ണനാകുഴി സൂര്യലയം വീട്ടിൽ അഭിലാഷ് സുരേന്ദ്രനെയാണ് (59) ചെങ്ങന്നൂർ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.എസ്. വീണ 8 വർഷം തടവിനും 15,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. വള്ളികുന്നം കൃഷ്ണാലയത്തിൽ രാധാകൃഷ്ണനെയാണ് (62) ആക്രമിച്ചത്.
2018 ജൂലൈ 21നു രാത്രി 9 മണിക്കായിരുന്നു സംഭവം. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് രാധാകൃഷ്ണന്റെ തലയോട്ടിക്കു പൊട്ടലുണ്ടായി. പ്രസവിച്ച ആടിന് തീറ്റ കൊടുക്കുമ്പോൾ, പ്രതി സുരേന്ദ്രൻ കമ്പിവടിയുമായി എത്തി രാധാകൃഷ്ണനെ അസഭ്യം പറയുകയും തലയ്ക്ക് അടിച്ചു മുറിപ്പെടുത്തുകയുമായിരുന്നു. നിലവിൽ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ ആയ എം.സി അഭിലാഷ്, വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായിരിക്കെ എടുത്ത കേസിലാണ് അന്വേഷണം നടന്നത്.
പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയിൽ ഒരു ഭാഗം രാധാകൃഷ്ണനു നൽകാനും ശിക്ഷാ കാലാവധി പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവായി. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റെഞ്ചി ചെറിയാനും അഡ്വ.ആർ. സ്മിതയും ഹാജരായി.