ADVERTISEMENT

ആലപ്പുഴ∙ ഹരിപ്പാട് ലോക്കപ്പ് പീഡനക്കേസിൽ ഡിവൈഎസ്പി ഉൾപ്പെടെ 7 പൊലീസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അന്വേഷണം ശക്തമാക്കാൻ കോടതി നിർദേശിച്ചെങ്കിലും തുടർ നടപടിയെടുക്കാതെ പൊലീസ്. പരാതിക്ക് ആസ്പദമായ സംഭവം 2017 ൽ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലാണു നടന്നത്. 6 വർഷം മുൻപ് നടന്ന സംഭവമായതിനാൽ സാക്ഷികളെ ഉൾപ്പെടെ കണ്ടെത്തി മൊഴിയെടുക്കാൻ സമയമെടുക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരും സ്വാധീനം ചെലുത്താൻ കഴിയുന്നവരുമാണെന്നതിനാൽ കടുത്ത വകുപ്പുകൾ ചേർത്ത് കേസെടുത്ത് അന്വേഷണം ഊർജിതമാക്കാനായിരുന്നു ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. കുമാരപുരം താമല്ലാക്കൽ കന്നേപ്പറമ്പ് വീട്ടിൽ അരുൺ ശിവാനന്ദനാണു പരാതിക്കാരൻ. ഹർത്താൽ ദിനത്തിൽ കല്ലെറിഞ്ഞെന്ന് ആരോപിച്ച് അരുണിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്നാണു പരാതി. അന്നു ഹരിപ്പാട് സിഐ ആയിരുന്ന ഇപ്പോഴത്തെ മലപ്പുറം ഡിവൈഎസ്പി: ടി.മനോജ് ഉൾപ്പെടെയുള്ളവരാണു പ്രതിസ്ഥാനത്ത്.

പ്രതിയായ പൊലീസ് അസോസിയേഷൻ ഭാരവാഹി ഇപ്പോഴും ഹരിപ്പാട് സ്റ്റേഷനിൽ ജോലി ചെയ്യുന്നതു കേസ് അട്ടിമറിക്കാൻ ഇടയാക്കുമെന്ന് അരുൺ ഇന്നലെ പരാതി നൽകി. 2017 ൽ ഉണ്ടായ സംഭവത്തിൽ പൊലീസ് തുടക്കം മുതലേ അനാസ്ഥ കാണിച്ചതായി ആരോപണം ഉയർന്നിരുന്നു. അരുണിന്റെ പരാതിയിൽ കേസ് എടുക്കാതിരുന്ന പൊലീസ് ഹൈക്കോടതി നിർദേശം വന്നപ്പോൾ 2 മാസം മുൻപ് മാത്രമാണ് അതിനു തയാറായത്. ഈ കാലയളവിനിടെ നാലാമത്തെ ഉദ്യോഗസ്ഥനാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. അന്വേഷണച്ചുമതലയുള്ള നർകോട്ടിക് സെൽ ഡിവൈഎസ്പി ചികിത്സാർഥം അവധിയിലായതിനാൽ അഡീഷനൽ എസ്പിക്കാണു പകരം ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com