കാർ സ്കൂട്ടറിൽ തട്ടി അപകടം; മാതാപിതാക്കൾക്കൊപ്പം സഞ്ചരിച്ച പിഞ്ചുകുഞ്ഞ് മരിച്ചു
Mail This Article
ആലപ്പുഴ ∙ മാതാപിതാക്കൾക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത ഏക മകന് വാഹനാപകടത്തിൽ ദാരുണ അന്ത്യം. പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടിൽ ജോർജ് ദേവസ്യ–അനീഷ ദമ്പതികളുടെ ഏക മകൻ ആദം ജോർജ് (2) ആണ് മരിച്ചത്. വ്യാഴം ഉച്ചയോടെ ബൈപാസിൽ കുതിരപ്പന്തി റോഡിൽ ആയിരുന്നു അപകടം. പനി ബാധിച്ച മകനെ മെഡിക്കൽ കോളജിൽ ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്നു കുടുംബം. സ്കൂട്ടറിന്റെ ഇടതുവശം കൂടി അതിവേഗം വന്ന കാറിന്റെ കണ്ണാടി തട്ടി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമ്മയുടെ മടയിൽ ഇരുന്ന ആദം തെറിച്ച് തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു.
കുഞ്ഞിനെ വാരിയെടുത്തു അനീഷ എതിരെ വന്ന കാറിന് കൈ കാണിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയകൾക്കുശേഷം വെന്റിലേറ്ററിൽ ആയിരുന്ന ആദം ഇന്നലെ വൈകിട്ടോടെ ആണ് മരിച്ചത്. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം 2.30 ന് ചക്കരക്കടവ് സെന്റ് ജോർജ് പള്ളിയിൽ സംസ്കരിക്കും. ഇടത് കൈ ഒടിഞ്ഞ ജോർജും പരുക്കുകളോടെ അനീഷയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂട്ടറിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ കസ്റ്റഡിയിലെടുത്തതായി സൗത്ത് പൊലീസ് പറഞ്ഞു.