രേണുവിന്റെ സൈക്കിൾ ഗാഥ, ഗരീമയുടെയും; ലോക സൈക്ലിങ് ചരിത്രത്തിൽ തിളക്കമുള്ള ഏടുകൾ തീർത്ത 2 ഇന്ത്യൻ വനിതകളുടെ ജീവിതകഥ
Mail This Article
ചെങ്ങന്നൂർ ∙ രണ്ടു ചക്രങ്ങളിൽ സ്വാതന്ത്ര്യത്തിന്റെ ആകാശദൂരം അളന്നു പോയ 2 ഇന്ത്യൻ വനിതകളുടെ കഥ പറയുന്ന ‘ഗോയിങ് സോളോ’ ഡോക്യുമെന്ററി നിർമാണത്തിന്റെ അവസാനഘട്ടത്തിൽ. 58–ാം വയസ്സിൽ 1540 കിലോമീറ്റർ ദൈർഘ്യം വരുന്ന ലണ്ടൻ– എഡിൻബർഗ് –ലണ്ടൻ സൈക്കിൾ റേസ് 125 മണിക്കൂറിൽ പൂർത്തീകരിച്ച ആദ്യ ഇന്ത്യൻ വനിത ജോധ്പൂർ സ്വദേശി രേണു സിങ്ങിയുടെയും കൂട്ടുകാരി ഗരീമ ശങ്കറിന്റെയും കഥ, പ്രായം വെറും നമ്പർ മാത്രമാണെന്ന് നമ്മെ ഓർമിപ്പിക്കുന്നു. ഇന്ത്യൻ സൈക്ലിങ്ങിനെ കുറിച്ചുള്ള ആദ്യ റിയൽ ലൈഫ് ഡോക്യുമെന്ററി ഫിലിമാണ് ‘ഗോയിങ് സോളോ’ എന്ന പ്രത്യേകതയുമുണ്ട്. 52-ാം വയസിൽ തന്റെ പേരക്കുട്ടിക്കു സൈക്കിൾ വാങ്ങാൻ ജയ്‌പൂരിലെ സൈക്കിൾ കടയിൽ പോയതാണു രേണു.
കടക്കാരന്റെ നിർബന്ധപ്രകാരം തനിക്കായും ഒരെണ്ണം വാങ്ങി. ആ തീരുമാനം തന്നെ അംഗീകാരത്തിന്റെ കൊടുമുടിയിൽ എത്തിക്കുമെന്ന് അന്നു രേണു കരുതിയതേയില്ല. തുടർന്നു സൈക്കിൾ കടക്കാരനായ ഗുരുജിയുടെ കീഴിൽ ദീർഘദൂര സൈക്ലിങ് പരീശിലിച്ചു. ഇന്ത്യയിൽ വിവിധ യോഗ്യതാ പരീക്ഷകൾ പിന്നിട്ടു. സൂപ്പർ റാൻഡ് ഓണറിങ് വിജയിച്ചതോടെ (200, 400, 600 കിലോമീറ്റർ വീതം ദൈർഘ്യമുള്ള 3 റേസ് ഒരേ വർഷം പൂർത്തീകരിക്കുന്നത്) ലണ്ടൻ– എഡിൻബർഗ്–ലണ്ടൻ യാത്രയിൽ മത്സരിക്കാൻ വഴി തുറന്നു. 11 ഇന്ത്യൻ വനിതകൾ മത്സരത്തിൽ പങ്കെടുത്തെങ്കിലും 125 മണിക്കൂർ എന്ന നിശ്ചിത സമയപരിധിക്കുള്ളിൽ 1540 കിലോമീറ്റർ പിന്നിട്ടു ജേതാവായത് രേണു മാത്രം.
2022 ഓഗസ്റ്റ് 15ന് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ ലണ്ടനിൽ വിജയക്കൊടി നാട്ടാൻ കഴിഞ്ഞത് രാജ്യത്തിനാകെ അഭിമാനിക്കാൻ വക നൽകുന്നു. ഗരീമ മത്സരത്തിൽ പങ്കെടുത്തെങ്കിലും സമയപരിധിക്കുള്ളിൽ റേസ് പൂർത്തിയാക്കാനായില്ല. രാജ്യാന്തര തലത്തിലുള്ള ഒഡാക്സ് സൈക്ലിങ് ഓർഗനൈസേഷനാണ് റേസ് സംഘടിപ്പിച്ചത്. രേണുവിന്റെയും ഗരീമയുടെയും സൈക്കിൾ ഗാഥ വിവരിക്കുന്ന ‘ഗോയിങ് സോളോ ’ ചരിത്രമാകുന്നത് ഇന്ത്യയിൽ സൈക്ലിങ് രംഗത്തെ കുറിച്ചുള്ള ആദ്യ ഫീച്ചർ ഫിലിം ഡോക്യുമെന്ററി എന്ന പേരിലാണെന്ന് അണിയറക്കാർ പറയുന്നു. ഖാൻ ആൻഡ് കുമാർ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അമേയ ഗോറെ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി നിർമിക്കുന്നത് ബോളിവുഡ് നടൻ വികാസ്കുമാറും അമേരിക്കൻ സംരംഭകനായ ഷാരിഫ് ഖാനും ചേർന്നാണ്.
ഡൽഹി , ഊട്ടി , ജയ്‌പൂർ, ജോധ്പൂർ, ലണ്ടൻ, സ്കോട്‌ലൻഡ് എന്നിവിടങ്ങളിലായി ഇതുവരെ 60 % ഷൂട്ടിംഗ് പൂർത്തീകരിച്ചെന്നു ഖാൻ ആൻഡ് കുമാർ മീഡിയ മാർക്കറ്റിങ് വിഭാഗം തലവനും സൈക്കിൾ റൈഡറുമായ വെൺമണി സ്വദേശി ആകാശ് ബ്ലെസൻ പറയുന്നു. ഇതേ പ്രൊഡക്‌ഷൻ കമ്പനി നിർമിച്ച ഹ്രസ്വചിത്രം ‘സോൻസി’ കഴിഞ്ഞ വർഷം മികച്ച സിനിമോട്ടോഗ്രഫിക്കുള്ള ദേശീയ അവാർഡ് നേടിയിരുന്നു. ഓസ്കർ നാമനിർദേശത്തിനു തൊട്ടുമുൻപുള്ള പട്ടികയിൽ ഇടം നേടിയിരുന്നു. ഇക്കൊല്ലം ഡിസംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര ചലച്ചിത്രമേളകളിൽ ചിത്രം പ്രദർശനത്തിനെത്തും.